ആശുപത്രിയില്‍വെച്ച് പ്രഖ്യാപനം നടത്തിയത് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് തോന്നിപ്പിക്കാന്‍: കെ. സുധാകരന്‍

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഎം ആശുപത്രിയില്‍വെച്ച് നടത്തിയത് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന തോന്നല്‍ ഉണ്ടാക്കുന്നതിനാണെന്ന് കെപിസിസി ആധ്യക്ഷന്‍ കെ സുധാകരന്‍. ഇക്കാര്യത്തില്‍ സഭയെ കുറ്റം പറയാനില്ലെന്നും എന്നും നിഷ്പക്ഷമായ സമീപനമാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം പോലുള്ള ഒരു പാര്‍ട്ടി മുമ്പ് ഇത്തരത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടോ. സിപിഎം നേതാക്കളില്ലാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ചരിത്രമുണ്ടോ.

രാഷ്ട്രീയത്തിനാണ് സിപിഎം പ്രഥമ പരിഗണന നല്‍കുന്നത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ക്ക് കൊടുക്കാത്ത അപ്രമാദിത്യം മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന രീതിയില്ല. അതിനാലാണ് ആശങ്ക പരത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇടത് സ്ഥാനാര്‍ഥി സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് പറയാന്‍ യുഡിഎഫിന് സാധിക്കില്ല. അത്തരത്തിലുള്ള ഒരു നടപടിയും സഭ തീരുമാനിച്ചിട്ടില്ല. എന്നും നിഷ്പക്ഷമായ സമീപനമാണ് സഭ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സഭയെ കുറ്റം പറയാനില്ലെന്നും സുധാകരന്‍ പറഞ്ഞു.