പുറത്താക്കേണ്ടത് എ.ഐ.സി.സി, സുധാകരന്‍ നുണ പറയുന്നു; ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ.വി തോമസ്

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കേണ്ടത് എഐസിസിയാണ്. അതിന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അധികാരമില്ലെന്നും കെ വി തോമസ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ഇ മെയില്‍ മുഖാന്തരമാണ് അറിയിക്കേണ്ടത്. ഇ മെയിലോ കത്തോ ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ സുധാകകരന്‍ നുണ പറയുകയാണെന്നും കെ വി തോമസ് കുറ്റപ്പെടുത്തി. പുറത്താക്കിയ വിവരം അറിയിക്കാന്‍ തന്നെ ഫോണ്‍ വിളിച്ചെന്നാണ് പറുന്നത്. പക്ഷേ അങ്ങനെ ഒരു കോള്‍ വന്നിട്ടില്ല. അവര്‍ മറ്റാരെയെങ്കിലും നമ്പര്‍ മാറി വിളിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ചിന്തന്‍ ശിബിരിനെയും അദ്ദേഹം വിമര്‍ശിച്ചു.

ഇവിടെ ചിലര്‍ സംഘടനയുടെ ചട്ടങ്ങളും ചിട്ടകളും തകര്‍ക്കുകയാണ്. ഇപ്പോള്‍ ചിന്തന്‍ ശിബിര്‍ നടക്കുന്നു. എന്താണ് അതിന്റെ മാനദണ്ഡം? വഴിപോക്കരെയൊക്കെയാണോ അതിലേക്ക് വിളിക്കുന്നത്? സംഘടനയെ ഹൈജാക്ക് ചെയ്ത് കുറേയാളുകള്‍ എത്തിയിട്ടുണ്ട്. ഇതെല്ലാം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷപ്പെടുത്തുമെന്ന് തോന്നുന്നില്ല. പാര്‍ട്ടിയുടെ ഊര്‍ജം നഷ്ടപ്പെട്ടിരിക്കുന്നു. ചിട്ടയും വട്ടങ്ങളും നഷ്ടമായിരിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രഗത്ഭരെല്ലാം വിട്ടുപോയി പാര്‍ട്ടി ശുഷ്‌ക്കമായി. കോണ്‍ഗ്രസ് ഒരു അസ്തികൂടമായി മാറിയിരിക്കുന്നുവെന്നും കെ വി തോമസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് കെ വി തോമസിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചത്.തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് വേണ്ടി പ്രചാരണം നടത്തുമെന്ന് കെ വി തോമസ് നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതേ് തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.വി തോമസിനെതിരെ നടപടി എടുക്കുകയായിരുന്നു. എ.ഐ.സി.സി അംഗീകാരത്തോടെയാണ് നടപടിയെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു.