കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതം കേന്ദ്രം അടിച്ചേല്‍പ്പിക്കുന്നത്; ശബരിമല തീര്‍ത്ഥാടകര്‍ വലയുന്നു; രാഷ്ട്രീയ വിരോധം തീര്‍ക്കുന്നുവെന്ന് തോമസ് ഐസക്ക്

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ റെയില്‍വേയോട് തുടരുന്ന തെറ്റായ സമീപനത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ വലയുന്നുവെന്ന് പത്തനംതിട്ടയിലെ സിപിഎം സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക്.

ലാഭകരമായ സര്‍വീസുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഏറ്റവും മുന്നിലാണ് കേരളം. എന്നിട്ടും കേരളത്തിലൂടെയുള്ള ട്രെയിന്‍ യാത്ര നിത്യേന ദുഷ്‌ക്കരമായിരിക്കൊണ്ടിരിക്കുകയാണ് . കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതത്തിലാകാന്‍ രണ്ട് കാരണങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കേന്ദ്രം കേരളത്തിന് പുതിയ ട്രെയിനനുവദിക്കുകയോ എന്തെങ്കിലും കാര്യമായ വികസന നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തതും, മറ്റൊന്ന് റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യംവച്ച് രാജ്യത്ത് ആകമാനം നടപ്പിലാക്കുന്ന ജനവിരുദ്ധമായ നടപടികള്‍ കേരള ജനതയെയും പ്രതികൂലമായി ബാധിക്കുന്നു.

സാധാരണക്കാരെ പരിഗണിക്കാതെ സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ്സ് കോച്ചുകളുടെ എണ്ണം കുറച്ചു എ.സി കോച്ചുകളുടെ എണ്ണം കൂട്ടി. കേരളത്തിലോടുന്ന സുപ്രധാന ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് പകരം എ.സി കോച്ചുകള്‍ ആക്കാനുള്ള തീരുമാനത്തിലൂടെ സാധാരണക്കാരുടെ യാത്ര കൂടുതല്‍ ദുരിതത്തിലായി. നിലവിലെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്. ഉത്സവകാലങ്ങളില്‍ അനുവദിക്കപ്പെടുന്ന പ്രത്യേക ട്രെയിനുകളില്‍ ‘dynamic pricing ‘ എന്ന പേരില്‍ യാത്രക്കാരില്‍ നിന്നും തീവെട്ടിക്കൊള്ള നടത്തുകയാണ് റെയില്‍വേ ചെയ്യുന്നത്.

മറ്റൊന്നാണ് കണ്‍ഫോം ആവാത്ത ടിക്കറ്റുകളുടെ ക്യാന്‍സലേഷന്‍ വഴി നേടുന്ന ഭീമമായ തുക. 2023 ഏപ്രില്‍ 1 നും സെപ്റ്റംബര്‍ 30 നും ഇടയില്‍ ബുക്ക് ചെയ്തിട്ടും ബര്‍ത്ത് ലഭിക്കാത്ത 1.44 കോടി യാത്രക്കാര്‍ ഉണ്ടെന്നാണ് റെയില്‍വേയുടെ ഉദ്യോഗിക കണക്ക്. ഈ വെയിറ്റ്ലിസ്റ്റ് യാത്രക്കാരുടെ ടിക്കറ്റുകള്‍ താനേ റദ്ദ് ചെയ്യപ്പെടുക വഴി റദ്ദാക്കല്‍ ചാര്‍ജായി റെയില്‍വേയ്ക്ക് ലഭിച്ചത് 83.85 കോടി രൂപയാണ്. അതായത് യാത്ര ചെയ്യാത്ത യാത്രക്കാരില്‍ നിന്ന് കേവലം ആറുമാസം കൊണ്ട് റെയില്‍വേ പിഴിഞ്ഞ തുകയാണിത്.

കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ 2020 മാര്‍ച്ച് 19 ന് പിന്‍വലിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഇളവ് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. 2020 മാര്‍ച്ചിനും 2022 സെപ്റ്റംബറിനും ഇടയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പിന്‍വലിക്കുന്നതിലൂടെ റെയില്‍വേയ്ക്ക് ഏകദേശം 2560.9 കോടി രൂപ ലാഭിക്കാനായി എന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.

കേരളത്തിലെ പാളങ്ങള്‍ പൂര്‍ണമായും ഇരട്ടിപ്പിക്കാത്തതും, വളവുകള്‍ നിവര്‍ത്താത്തതും സ്പീഡിനെ ബാധിക്കുുണ്ട്. വന്ദേഭാരത് കൂടി അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ ഇതിന് കടന്നുപോകാന്‍ സാധാരണ വണ്ടികള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നതും വലിയ ദുരിതമുണ്ടാക്കുന്നു. വൃത്തിയുള്ള ബോഗികളോ, കേരളത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള കൂടുതല്‍ ട്രെയിനുകളോ അനുവദിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. സാധാരണക്കാര്‍ക്ക് സുരക്ഷിതമായി അന്തസ്സോടെ ട്രെയിന്‍ യാത്ര നടത്തുക എന്നത് കേരളത്തില്‍ നടക്കാത്ത സ്ഥിതിയാണ്. അതേസമയം ഈ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി മുന്നോട്ട് വച്ചപ്പോള്‍ അതിനെ രാഷ്ട്രീയ പ്രേരിതമായി തുരങ്കം വയ്ക്കുന്ന സംരപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും തൊഴില്‍ ദാതാവുമായ ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. റെയില്‍വേയില്‍ കൃത്യമായ നിയമനങ്ങള്‍ നടക്കാത്തത് ഇതിന്റെ ഭാഗമായാണ് . 2022 ഡിസംബറില്‍ റെയില്‍വേ മന്ത്രി നല്‍കിയ കണക്കു പ്രകാരം 3.12 നോണ്‍-ഗസറ്റഡ് തസ്തികകള്‍ റെയില്‍വേയുടെ 18 സോണുകളിലായി ഒഴിഞ്ഞു കിടക്കുകയാണ്. നോര്‍ത്ത് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉള്ളത് (38,754), വെസ്റ്റേണ്‍ റെയില്‍വേയില്‍ (30,476), ഈസ്റ്റേണ്‍ റെയില്‍വേയില്‍ (30,141), സെന്‍ട്രല്‍ റെയില്‍വേയില്‍ (28,650) എന്നിങ്ങനെയാണ് പ്രധാന ഒഴിവുകള്‍.

രാജ്യത്താകമാനം റെയില്‍വേയെ തകര്‍ക്കാനുള്ള സമീപനവും കേന്ദ്ര സര്‍ക്കാറിനു കേരളത്തോടുള്ള രാഷ്ട്രീയ വിരോധവും അതിനെതിരെ പാര്‍ലമെന്റില്‍ ഒരു വാക്ക് പോലും മിണ്ടാത്ത യു.ഡി.എഫ് എം.പിമാരും എല്ലാം ആണ് നമ്മുടെ ദുരിതപൂര്‍ണ്ണമായ ട്രെയിന്‍ യാത്രയ്ക്ക് ഉത്തരവാദികള്‍. ഇതിനൊരു മാറ്റമുണ്ടാകാന്‍ കേരളത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഇടതുപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തേണ്ടതുണ്ടെന്ന് ഐസക്ക് പറഞ്ഞു.