'കണ്ണൂരിലെ കള്ളവോട്ട് കണ്ടെത്തിയത് വസ്തുതകള്‍ പഠിച്ച്'; കോടിയേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ടിക്കാറാം മീണ

കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്ന് വസ്തുതകള്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
കള്ളവോട്ട് നടന്നെന്ന് വസ്തുതാപരമായി പഠിച്ചാണ് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. പക്ഷപാതമില്ലാതെയാണ് താന്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും കോടിയേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മീണ പറഞ്ഞു.

കാസര്‍ഗോഡ് കള്ളവോട്ട് നടന്നുവെന്നത് യു.ഡി.എഫിന്റെ പ്രചാരണ തന്ത്രമാണെന്നാണ് കോടിയേരി പറഞ്ഞത്. സ്വാഭാവിക നീതി നിഷേധിച്ചു കൊണ്ട് മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ചെയ്തത്. അത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചതായി കാണുന്നില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി. ടിക്കാറാം മീണ വിധി പറഞ്ഞു കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒരു പഞ്ചായത്ത് മെമ്പര്‍ കുറ്റം ചെയ്തുവെന്നാണ്. എന്തടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ അദ്ദേഹം എത്തിയതെന്നും കോടിയേരി ചോദിച്ചു.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അവര്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്നാണ് ടിക്കാറാം മീണ ആവശ്യപ്പെടുന്നത്. ആരോപിക്കുന്ന കാര്യം ശരിയല്ലെന്നു തെളിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം തിരിച്ചു കൊടുക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കു സാധിക്കുമോയെന്നും കോടിയേരി ചോദിച്ചു.

പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്ന് പറയാനുള്ള അധികാരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കില്ല. തദ്ദേശ ഭരണ സ്ഥാപനത്തിലെ അംഗത്തിന്റെ മെമ്പര്‍ സ്ഥാനം റദ്ദാക്കാന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ അധികാരമുള്ളൂവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

മാധ്യമ വിചാരണയ്ക്ക് അനുസരിച്ചാണ് ടിക്കാറാം മീണ നടപടിയെടുത്തത്. നിഷ്പക്ഷനായി തീരുമാനമെടുക്കേണ്ടയാളാണ് അദ്ദേഹം.
സംസ്ഥാന ഇലക്ഷന്‍ കമ്മീഷനായി പ്രവര്‍ത്തിക്കുന്ന ഓഫീസറുടെ തലയ്ക്കു മുകളില്‍ കയറി നില്‍ക്കുന്ന സമീപനമാണ് ടിക്കാറാം മീണ സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.