കള്ളവോട്ട് ചെയ്തവരെ വെറുതെ വിടില്ലെന്ന് ടിക്കാറാം മീണ; 'വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ പോകും'

കള്ളവോട്ട് ചെയ്തവരെ വെറുതെ വിടില്ലെന്നും വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ പോകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതു കുട്ടിക്കളിയല്ലെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

“ഞാനൊരു പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ആളല്ല. എല്‍.ഡി.എഫ് നേതാക്കള്‍ക്ക് അതു നന്നായറിയാം. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണു നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നത്. നിയമനടപടിയുണ്ടായാല്‍ അതിനെ നേരിടും.”- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്ന് വസ്തുതകള്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞതാണെന്ന് ടിക്കാറാം മീണ നേരത്തെ പറഞ്ഞിരുന്നു. കള്ളവോട്ട് നടന്നെന്ന് വസ്തുതാപരമായി പഠിച്ചാണ് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. പക്ഷപാതമില്ലാതെയാണ് താന്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും കോടിയേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മീണ പറഞ്ഞിരുന്നു.

Read more

നേരത്തെ, കാസര്‍ഗോഡ് കള്ളവോട്ട് നടന്നുവെന്നത് യു.ഡി.എഫിന്റെ പ്രചാരണ തന്ത്രമാണെന്ന് കോടിയേരി ആരോപിച്ചിരുന്നു. സ്വാഭാവിക നീതി നിഷേധിച്ചു കൊണ്ട് മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ചെയ്തത്. അത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചതായി കാണുന്നില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. ടിക്കാറാം മീണ വിധി പറഞ്ഞു കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒരു പഞ്ചായത്ത് മെമ്പര്‍ കുറ്റം ചെയ്തുവെന്നാണ്. എന്തടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ അദ്ദേഹം എത്തിയതെന്നും കോടിയേരി ചോദിച്ചിരുന്നു.