ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്ക് തിരിച്ചടി; ആറു കോടി നല്‍കിയാല്‍ തുഷാറിന് എതിരായ കേസ് പിന്‍വലിക്കാമെന്ന് നാസില്‍

ആറു കോടി രൂപ നല്‍കിയാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസ് പിന്‍വലിക്കാമെന്ന് നാസില്‍. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും പരമാവധി മൂന്ന് കോടി രൂപ നല്‍കാമെന്നും തുഷാര്‍ പറഞ്ഞു. ഇത്ര വലിയ തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി ഇല്ലെന്നും തുഷാര്‍ പറഞ്ഞു. ഇതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴി മുട്ടിയിരിക്കുകയാണ്.

അതേസമയം യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി തുഷാര്‍ ഇന്ന് അജ്മാന്‍  കോടതിയില്‍ അപേക്ഷ നല്‍കി.

ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന തുഷാറിന്റെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെച്ച് ജാമ്യവ്യസ്ഥയില്‍ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ് ശ്രമം. കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കഴിഞ്ഞു. ഇന്നിത് കോടതിയില്‍ സമര്‍പ്പിക്കും.

സ്വദേശിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടു കൊടുക്കും. ആള്‍ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടി വെയ്ക്കേണ്ടി വരും. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്.

തുഷാറിന്റെ പാസ്‌പോര്‍ട്ട് വാങ്ങി വെയ്ക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി മുന്നോട്ട് വെച്ച തുക അംഗീകരിക്കാന്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറാവാത്തതാണ് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകാന്‍ കാരണം.