വിധി എഴുതാന്‍ തൃക്കാക്കര; ഇനി നിശ്ശബ്ദ പ്രചാരണം

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ജനം പോളിങ്ബൂത്തുകളിലേക്കെത്താന്‍ ഇനി ഒരു ദിനം കൂടി. ഇന്നലെ പാലാരിവട്ടം ജംഗ്ഷനിലായിരുന്നു മൂന്നുമുന്നണികളുടെയും കൊട്ടിക്കലാശം. ഒരു മാസം നീണ്ടുനിന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്.

സ്വകാര്യ കൂടിക്കാഴ്ചകള്‍ മാത്രമാണ് ഇന്ന് നടക്കുക. പരസ്യ പ്രചാരണം അവസാനിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിന് പുറത്തുനിന്ന് വന്ന നേതാക്കളും പ്രവര്‍ത്തകരും തൃക്കാക്കര വിട്ട് പോകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നാളെ രാവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ രാവിലെ 7 30 മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. പരമാവധി 20000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമാ തോമസിന് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബൂത്ത് അടിസ്ഥാനത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അട്ടിമറി വിജയം ഉറപ്പാണ് എന്നാണ് എല്‍ഡിഎഫ് പറയുന്നത്. പി സി ജോര്‍ജ് വിഷയത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു എന്നാണ് എന്‍ഡിഎ വിലയിരുത്തല്‍.

ആകെ 196688 ആകെ വോട്ടര്‍മാരാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉള്ളത്. 2478 കന്നി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. നൂറു വയസ്സിനു മുകളിലുള്ള 22 പേരും ബൂത്തില്‍ എത്തും. 68336 വോട്ടര്‍മാരാണ് 40 വയസ്സിന് താഴെയുള്ളവര്‍.