തൃശൂരിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

തൃശൂരിൽ കാർ പാറമടയിലേക്ക് വീണ് മൂന്ന് മരണം.മാള കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിന് സമീപമുള്ള പാറമടയിലെ വെള്ളക്കെട്ടിലാണ് കാര്‍ വീണത്. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, മൂരിക്കാട് സ്വദേശി ടിറ്റോ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. രാത്രി 10.30 ഓടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് സൂചന. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂർ പൊലീസും മാള പൊലീസും മാള ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ രക്ഷാ പ്രവർത്തനം നടന്നില്ല.

ചാലക്കുടിയിൽ നിന്ന് സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹം കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.