പൊന്നാനിയില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

മലപ്പുറം പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ബേപ്പൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ബോട്ടില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്. പൊന്നാനി അഴീക്കല്‍ സ്വദേശി ബദറു, ജമാല്‍, നാസര്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. എഞ്ചിന്‍ തകരാറില്‍ ആയതിനെ തുടര്‍ന്നാണ് വള്ളം കരയ്ക്ക് അടുപ്പിക്കാന്‍ കഴിയാതിരുന്നത് എന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

വെള്ളിയാഴ്ച മീന്‍ പിടിക്കാന്‍ പോയ ഇവരുടെ വള്ളം തിരിച്ചെത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മത്സ്യബന്ധനത്തിനായി ഒ.വി.എം എന്ന ചെറിയ ഫൈബര്‍ വള്ളത്തില്‍ ഇവര്‍ പുറപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഇവര്‍ തിരിച്ച് എത്തേണ്ടതായിരുന്നു. എന്നാല്‍ വൈകിട്ട് ആയിട്ടും തിരികെ എത്താതായതോടെയാണ് ബന്ധുക്കളും വള്ളത്തിന്റെ ഉടമയും പരാതിപ്പെട്ടത്.

ഉടമ ഷഫീഖിന്റെ പരാതിയില്‍ ഫിഷറീസ് പട്രോള്‍ ബോട്ടുകള്‍ ഇന്നലെ തന്നെ കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ഇന്ന് രാവിലെ മുതല്‍ കോസ്റ്റ്ഗാര്‍ഡും തീരദേശ പൊലീസും വീണ്ടും തിരച്ചില്‍ തുടങ്ങിയിരുന്നു. തീര രക്ഷാ സേനയുടെ കപ്പലും, ഹെലികോപ്റ്ററിലും അടക്കം തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഇവരെ ബേപ്പൂരില്‍ നിന്ന് കണ്ടെത്തിയത്.