ശാരീരികബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് കേസില്‍ യുവതി പിടിയില്‍

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു. തൃശൂരിലാണ് സംഭവം. ചേലക്കര ഐശ്വര്യ നഗര്‍ ചിറയത്ത് സിന്ധു (37) ആണ് അറസ്റ്റിലായത്.

പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി മൂന്നരപ്പവന്‍ സ്വര്‍ണവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും സിന്ധു തട്ടിയെടുത്തിരുന്നു. അതിന് ശേഷം 10 ലക്ഷം രൂപ കൂടി വേണം എന്ന് ആവശ്യപ്പെട്ട് ഭീഷണി തുടരുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് ഇയാളെ തൃശൂരിലേയ്ക്ക് വിളിച്ചു വരുത്തിയാണ് കുടുക്കിയത്. യുവാവിനെ തൃശൂരിലെ ഫ്‌ളാറ്റിലേക്കു വിളിച്ചു വരുത്തിയ സിന്ധു ശാരീരിക ബന്ധത്തിനു ശേഷം പൊലീസിനെ വിളിച്ചുവരുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. യുവാവ് ധരിച്ചിരുന്ന മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങുകയായിരുന്നു.

പിന്നീട് ഈ ആഭരണങ്ങള്‍ തിരിച്ചു നല്‍കാമെന്ന് വ്യാജേന യുവാവിനെ ഷൊര്‍ണൂരിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വെച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കാണിച്ച് ഇത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ അയക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം രൂപയും കൈക്കലാക്കി. ഇതിന് ശേഷം വീണ്ടും യുവതി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവ് ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. പി. ലാല്‍കുമാറും സംഘവുമാണ് സിന്ധുവിനെ അറസ്റ്റു ചെയ്തത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കണ്ടെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.