അക്യുപങ്ങ്ചർ ചികിത്സക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നതുൾപ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാൻ ഇക്കൂട്ടർ ശ്രമം നടത്തുകയാണെന്നും ഇവയ്ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അശാസ്തീയ പ്രവണത തല പൊക്കുന്നത് നാടിന് ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.