'ആകാശിനെ സഹായിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ല'; തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് സി.പി.എമ്മിന്റെ താക്കീത്

ആകാശിനെ പിന്തുണക്കുന്ന തില്ലങ്കേരി ലോക്കല്‍ കമ്മറ്റിയിലെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സിപിഎം മുന്നറിയിപ്പ്. ആകാശിനെ സഹായിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് കര്‍ശന താക്കീത് നല്‍കിയത്. ആകാശിനെ ഒറ്റപ്പെടുത്തുന്നതില്‍ ഇതുവരെ എല്‍സി സഹകരിച്ചില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഡിവൈഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ജാമ്യമെടുത്തതിന് പിന്നാലെ രണ്ടാമത്തെ കേസിലും ആകാശ് തില്ലങ്കേരി സ്റ്റേഷനില്‍ ഹാജരായി. സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാവ് വിനീഷ് ചേലേരി നല്‍കിയ പരാതിലാണ് ആകാശ് മട്ടന്നൂര്‍ സ്റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസായതിനാല്‍ ഇനി സമന്‍സ് കിട്ടുമ്പോള്‍ ഹാജരായാല്‍ മതി.

ഇന്നലെ അറസ്റ്റ് ഒഴിവാക്കി കോടതിയില്‍ കീഴടങ്ങാന്‍ ആകാശിന് അവസരം ഒരുക്കിയത് പയ്യന്നൂര്‍ ഡിവൈഎസ്പിയാണെന്ന് കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചു. കൊല നടത്താന്‍ സി.പി.എമ്മില്‍ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്നും സതീശന്‍ പറഞ്ഞു.

തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ഇന്നലെ കോടതിയില്‍ നിന്ന് ഇറങ്ങി പോയത്. എം.വി ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതകക്കറ മായില്ലെന്നും വിഡി സതീശന്‍ കണ്ണൂരില്‍ പറഞ്ഞു.

സംഭവത്തില്‍ ഇനി പ്രകോപനത്തിനില്ലെന്നാണ് ആകാശ് തില്ലങ്കേരി സ്വീകരിച്ചിരിക്കുന്ന നിലപാട്. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ പത്തി മടക്കിയിരിക്കുകയാണ് ആകാശ്.  പാര്‍ട്ടി അംഗങ്ങളെ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിക്കില്ലെന്നും പാര്‍ട്ടി ലേബല്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടപെടില്ലെന്നുമാണ് ആകാശിന്റെയും സംഘത്തിന്റെയും നിലപാട്. പാര്‍ട്ടിയുമായുള്ള ഏറ്റുമുട്ടല്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പിന്മാറ്റം.