വിഷലിപ്ത പ്രചാരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടും; മുഖ്യമന്ത്രി പിണറായി വിജയൻ

സമൂഹത്തിൽ അസ്വസ്ഥതയും ജനങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കർക്കശമായി നേരിടാൻ നിർദ്ദേശിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മതനിരപേക്ഷ പാരമ്പര്യവും മതസാഹോദര്യവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിൻറെ ഈ പൊതുസ്വഭാവവും സവിശേഷതയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങൾ ഏറ്റെടുത്ത് വർഗീയവിഭജനമടക്കം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ നിർദാക്ഷിണ്യം നേരിടും.

സമൂഹ മാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കർഷയുണ്ടാകണമെന്നും ഉന്നതതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതതല യോഗത്തിൽ യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എഡിജിപിമാരായ ടി.കെ വിനോദ് കുമാർ, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവർ പങ്കെടുത്തു.