'ഡൽഹി സ്ഫോടനത്തിന് കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരും, ആരെയും വെറുതെ വിടില്ല'; പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നു പറഞ്ഞ രാജ്‌നാഥ് സിങ് സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഈ അവസരത്തില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കുറ്റക്കാരെ വെറുതെ വിടില്ലെന്നും പറഞ്ഞു. ഭൂട്ടാനിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഇന്ന് ഇവിടെ വരുന്നത് വളരെ ഭാരിച്ച ഹൃദയത്തോടെയാണെന്ന് പറഞ്ഞ മോദി ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. ദുരിതബാധിത കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഇന്നലെ രാത്രി മുഴുവൻ ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read more