തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്. കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണം എന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.

ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നേരത്തെ ഹൈക്കോടതി സമീപിച്ചിരുന്നു. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനാൽ  തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആന്റണി രാജുവിന് സാധിച്ചിരുന്നില്ല.

ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ മൂന്ന് വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.