തോമസ് ഐസക് നാളെ ഇ.ഡിക്ക് മുമ്പില്‍ ഹാജാരാകില്ല, ഹാജരാകുന്നത് എന്തിന് എന്ന കാര്യത്തില്‍ വ്യക്തത തേടി കത്തയച്ചു

കിഫ്ബി കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകില്ല. നാളെയാണ് ഹാജരാകേണ്ടിയിരുന്നത് . എന്തിന് ഹാജരാകണം എന്ന കാര്യത്തില്‍ വ്യക്തത തേടി തോമസ് ഐസക് ഇഡിക്ക് കത്തയക്കുകയും ചെയ്തു. കിഫ്ബി രേഖകളുടെ കസ്റ്റോഡിയനല്ല താന്‍ എന്നാണ് തോമസ് ഐസകിന്റെ മറുപടി. ഇ മെയില്‍ വഴിയാണ് തോമസ് ഐസക് മറുപടി നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തോമസ് ഐസകിന് നേരത്തെ നിയമോപദേശം കിട്ടിയിരുന്നു.

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ കിഫ്ബിയുമായി ബന്ധപ്പെട്ട് എന്ത് സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നല്‍കിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് മറുപടിക്കത്ത് നല്‍കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് തോമസ് ഐസകിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. എന്നാല്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുളള ഏജന്‍സികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്.

Read more

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുമാണ് ആക്ഷേപം. എന്നാല്‍, ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്റെ പ്രതികരണം. എല്ലാ ഏജന്‍സികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നില്‍ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയില്‍ തന്നെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.