ധനകാര്യ കമ്മീഷനെ ഉപയോഗിച്ച് കേന്ദ്ര തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് തോമസ് ഐസക്

സ്വന്തം താത്പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനകാര്യകമ്മീഷനെ ഉപയോഗിക്കുകയാണെന്ന് കേരള ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. 15-ാം ധനകാര്യകമ്മീഷന്‍ പരിഗണനവിഷയങ്ങള്‍ സംബന്ധിച്ച എടുത്ത തീരുമാനങ്ങള്‍ സംസ്ഥാനത്തിന്‍റെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. 15-ാം ധനകാര്യ കമ്മീഷന്‍റെ കാര്യവും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. 15-ാം ധനകാര്യ കമ്മീഷന്‍ പരിഗണനയ്ക്ക് എടുത്തിരിക്കുന്നതെല്ലാം വിവാദവിഷയങ്ങളാണ്.

കേന്ദ്ര തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ധനകാര്യ കമ്മീഷനെ ഉപയോഗിക്കുകയാണ്.  സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് നേരത്തെ നിബന്ധനകളുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം സര്‍ചാർജ്, സെസ്, നികുതി പിരിവ് എന്നിവ മാത്രമാണ് പങ്കുവെക്കാൻ കഴിയുക. പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് കൈമാറുക.

മറ്റ് ആവശ്യങ്ങൾക്ക് ഈ തുക വകമാറ്റാൻ തീരുമാനിച്ചാൽ കോടതിയിൽ പോകേണ്ടി വരും. 14-ാം ധനകാര്യ കമ്മീഷന്റെ കണക്ക് അനുസരിച്ചുള്ള അധികവിഹിതമൊന്നും സ്ഥാന സർക്കാരുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളെ പുറകോട്ടടിക്കുന്ന നടപടി ആണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നത്.