കടമെടുത്താല്‍ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും; കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് തോമസ് ഐസക്ക്

കേന്ദ്ര സര്‍ക്കാര്‍ കടംഎടുക്കാനുള്ള വിലക്ക് അവസാനിപ്പിച്ചാല്‍ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്.സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ 13,608 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. കിഫ്ബി വായ്പയെ സംസ്ഥാന സര്‍ക്കാരിന്റെ കടമായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ ഇങ്ങനെയായിരുന്നില്ല. സംസ്ഥാനത്തിന് ജിഡിപിയുടെ മൂന്ന് ശതമാനമാണ് വായ്പയെടുക്കാന്‍ കഴിയുക. ജിഡിപി കണക്കാക്കിയതും തെറ്റായിട്ടാണെന്ന് കേരളം ചൂണ്ടിക്കാണിച്ചപ്പോള്‍ കേന്ദ്രത്തിന് അതും അംഗീകരിക്കേണ്ടി വന്നു.

സംസ്ഥാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കുന്നില്ല. എങ്ങനെ സംസ്ഥാനത്തെ വിഷയവൃത്തത്തിലാക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കുന്നത്. ഇതിനെതിരായിരിക്കണം ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം ജനങ്ങള്‍ മനസിലാക്കുമെന്നും ഐസക്ക് പറഞ്ഞു.