എല്ലാ ജീവനക്കാരും അവരവരുടെ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കണം; 'നവ കേരള കാലത്തെ ഭരണ നിര്‍വഹണം' സെമിനാറില്‍ ആഹ്വാനവുമായി തോമസ് ഐസക്ക്

അടുത്ത ഒരു മാസം എല്ലാ ജീവനക്കാരും അവരവരുടെ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാനും പൊതുജനങ്ങളെ കൂടി ഉള്‍പ്പെടുത്തി അത് തുടര്‍ന്ന് പോകുന്നതിനും പരിശ്രമിക്കണമെന്നും ഡോ ടി എം തോമസ് ഐസക്. ‘നവ കേരള കാലത്തെ ഭരണ നിര്‍വഹണം’ എന്ന ദ്വിദിന സെമിനാറില്‍ പങ്കെടുത്തവരോടാണ് അദേഹം ഇങ്ങനെ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

മുന്‍കാല പഠന കോണ്‍ഗ്രസ്സുകളില്‍ ഉരിത്തിരിഞ്ഞു വന്ന ആശയങ്ങള്‍ നവ കേരള സൃഷ്ടിക്കു അടിത്തറ പാകിയത് പോലെ ഈ സെമിനാറില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ഭാവി കേരളത്തിന്റെ നയ രൂപീകരണത്തിന് മുതല്‍കൂട്ടാവുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുമെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരം ഗവ വിമന്‍സ് കോളേജിലാണ് സെമിനാര്‍ നടന്നത്.

പതിനഞ്ചോളം പാരലല്‍ സെഷനുകളിലും പത്ത് സമാന്തര ക്രോസ് കട്ടിങ് ഇഷ്യൂസിനെ കുറിച്ചുള്ള ചര്‍ച്ചകളിലും വിവിധ ഭരണ പരിഷ്‌കാര – ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളെ കുറിച്ചും നടന്ന ചര്‍ച്ചകളിലും ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്ന സമാപന സെഷനാണ് രണ്ടാം ദിവസം നടന്നത്.

ഡോ ടി. എം തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന ഭരണ പരിഷ്‌കാര സെഷനില്‍ 1 മുതല്‍ 4 വരെയുള്ള ഭരണ പരിഷ്‌കാര കമ്മീഷനുകളുടെ ശുപാര്‍ശകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയും അതിനെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ ഉത്തരവുകള്‍, ഇടപെടലുകള്‍, നടപടികള്‍ എന്നിവ അവതരിപ്പിച്ചു. മൂന്നാം ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ശ്രീ എസ് എം വിജയാനന്ദ് 1 മുതല്‍ 3 വരെയുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. നാലാം ഭരണ പരിഷ്‌ക്കരണ മെമ്പര്‍ സെക്രട്ടറി ശ്രീമതി. ഷീല തോമസ് നാലാം ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭരണ പരിഷ്‌കാരത്തിനുള്ള ശമ്പള പരിഷ്‌ക്കരണത്തെ കുറിച് പതിനൊന്നാം ശമ്പള കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ. കെ മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സമാപന സെഷനില്‍ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചര്‍ച്ചകളുടെ സംക്ഷിപ്ത രൂപം കമ്മിഷന്‍ ചെയര്‍പേഴ്സണുകളായ സജിത്ത് സുകുമാരന്‍, പി കേശവന്‍ നായര്‍, ബീന ഗോവിന്ദന്‍, ബിന്ദു വി സി എന്നിവര്‍ അവതരിപ്പിച്ചു. നവ കേരളം എന്ന ആശയം കൃത്യവും സ്പഷ്ടവുമായി നിര്‍വചിക്കപ്പെടണമെന്നും, വാതില്‍പ്പടി സേവനം മെച്ചപ്പെടുത്തുകയും അര്‍ത്ഥപൂര്‍ണ്ണമാക്കുകയും ചെയ്യുന്നതിന് വിവിധ തലങ്ങളില്‍ വിശദമായ ആലോചനയും ചര്‍ച്ചകളും ആവശ്യമാണെന്നും ശ്രീ എസ് എം വിജയാനന്ദ് അഭിപ്രായപ്പെട്ടു. വരും കാല ഭരണ നിര്‍വ്വഹണ ഘട്ടങ്ങളില്‍ സമ്പൂര്‍ണ്ണമായ ഉത്തരവാദിത്ത നിയമം , എസ്.സി എസ്/എസ്-ടി വികസന നിയമം എന്നിവ സജീവമായി പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദ്വിദിന സെമിനാറില്‍ പങ്കുവെച്ച ആശയങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ നടത്തിയ ആശയ സംവാദവും ഉള്‍ക്കൊണ്ട് അഞ്ചാം പഠന കോണ്‍ഗ്രിസില്‍ സമര്‍പ്പിക്കാനുള്ള സമഗ്ര രേഖക്ക് അവസാന രൂപം നല്‍കുന്നതിന് 8 ഉപ സമിതികള്‍ രൂപികരിച്ചു. ഉപ സമിതികളുടെ മേല്‍നോട്ടത്തിനായി ടി എം തോമസ് ഐസക്, എസ് എം വിജയാനന്ദ്, , പി. ശിവകുമാര്‍, എം എ അജിത് കുമാര്‍ എസ് ആര്‍ മോഹനചന്ദ്രന്‍, എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ വരദരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സെഷനില്‍ മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. ടി കെ എ നായര്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ കെ എന്‍ ഹരിലാല്‍ എന്നിവര്‍ ആശയങ്ങള്‍ പങ്കുവെച്ചു.