'സൂര്യന് കീഴിലെ ആദ്യ കേസല്ല ഇത്, ഇതിലും ക്രൂരമായ കേസുകള്‍ നടന്നിട്ടുണ്ട്'; പ്രതിഭാഗം അഭിഭാഷകന്‍

സൂര്യന് കീഴിലെ ആദ്യ സ്ത്രീധന പീഡന കേസല്ല ഇതെന്ന് വിസ്മയ കേസിലെ പ്രിതഭാഗം അഭിഭാഷകനായ പ്രതാപചന്ദ്രന്‍. കേസില്‍ വാദ പ്രതിവാദങ്ങള്‍ക്കിടെ നടത്തിയ തന്റെ വാദങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.

‘കോടതിയില്‍ വാദങ്ങള്‍ കടന്ന് പോയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ജഡ്ജിക്കാണ്. കടന്ന് പോകുന്ന വാദം അദ്ദേഹം അനുവദിക്കില്ല. സൂര്യന് കീഴിലെ ആദ്യ കേസല്ല ഇത്. ഇന്ത്യയിലെ ആദ്യ കേസല്ല. ഇതിലും ക്രൂരമായ കേസുകള്‍ നടന്നിട്ടുണ്ട്. അന്ന് ഇന്ത്യ മുഴുവന്‍ കാത്തിരുന്നിട്ടില്ല എന്ന് പറയുന്നതില്‍ യാതൊരു പ്രശ്നവുമില്ല. അത് പറയേണ്ടത് തന്നെയാണ്’ അഭിഭാഷകന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം കഠിനതടവാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്ത് വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ടര ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.

304 (ബി) വകുപ്പ് പ്രകാരമാണ് ശിക്ഷ. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി.

ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം 10 വര്‍ഷം തടവ്, 306 വകുപ്പ് പ്രകാരം ആറു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. 498 എ പ്രകാരം രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന്, ആറ് വര്‍ഷം വീതം തടവും അയ്യായിരം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.