ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

ഭാവഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍. മരണം ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ലെന്നും ജയേട്ടന്‍ ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവേ എംജി ശ്രീകുമാര്‍ പറഞ്ഞു.

ജയേട്ടന്റേത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല. അദ്ദേഹം മലയാള സിനിമയുടെ കാരണവരായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ പല വേദികളിലും അദ്ദേഹത്തിന്റെ തന്നെ പാട്ടുകള്‍ പാടാന്‍ സാധിച്ചിരുന്നു. ഭാവഗായകന്‍ എന്ന് പറയുന്നത് നൂറ് ശതമാനം അനുയോജ്യമായിരുന്നു.

ദാസേട്ടനെ പോലെ ഒരുപാട് ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. കഴിഞ്ഞ മാസം കൂടി അദ്ദേഹം സ്റ്റുഡിയോയില്‍ പാടുന്നത് കണ്ടിരുന്ന. എന്റെ സ്വന്തം ജേഷ്ഠനെ പോലെയായിരുന്നു അദ്ദേഹം- എം ജി ശ്രീകുമാര്‍ പറഞ്ഞു.

അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ്  പി ജയചന്ദ്രന്റെ അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച ഗായകനുള്ള  സംസ്ഥാന പുരസ്‌കാരം അഞ്ച് തവണ നേടി. 2021 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരം നേടി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്.