'അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇത്', വൈഷ്ണ സുരേഷിന്റെ വോട്ടര്‍പട്ടികയിലെ പേര് വെട്ടലില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; സാങ്കേതികത്വത്തിന്റെ പേരില്‍ 24 വയസുള്ള കുട്ടിയെ മല്‍സരിപ്പിക്കാതെ ഇരിക്കരുതെന്നും ഹൈക്കോടതി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് വെട്ടിയ നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്ന് ചോദിച്ച ഹൈക്കോടതി വൈഷ്ണക്കെതിരെ പരാതി നല്‍കിയ സിപിഎം നടപടിയെയാണ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.

ഇതിനിടയില്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ എത്തുക കൂടി ചെയ്തതോടെയാണ് അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്ന രൂക്ഷപ്രതികരണത്തിലേക്ക് എത്തിച്ചത്. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പറഞ്ഞപ്പോള്‍ കോര്‍പ്പറേഷന് ഇതില്‍ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി തിരികെ ചോദിച്ചത്. കോര്‍പ്പറേഷന്‍ അനാവശ്യമായി ഇടപെടരുതെന്നും താക്കീത് ചെയ്യാനും ഹൈക്കോടതി മടിച്ചില്ല.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നല്‍കിയ അപ്പീല്‍ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.സാങ്കേതികത്വത്തിന്റെ പേരില്‍ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജിക്കാരിയും പരാതിക്കാരനും നാളെ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.

സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍നിന്നു പേര് നീക്കം ചെയ്തതിലുള്ള പരാതികളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെന്ന നിലയില്‍ ജില്ല കലക്ടറാണ് തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോര്‍പറേഷന്‍ പരിധിയിലെ വോട്ടറായിരിക്കണമെന്നു നിബന്ധനയുള്ളതിനാല്‍ വിലാസത്തിന്റെ പേര് പറഞ്ഞു സിപിഎം പരാതിയില്‍ പേര് ഒഴിവാക്കപ്പെട്ടതോടെ വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായപ്പോഴാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ 20ന് ഉള്ളില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ കളക്ടറോ് കോടതി തീര്‍പ്പുകല്‍പിയ്ക്കുകയും നാളെ തന്നെ ഹര്‍ജിക്കാരിയും പരാതിക്കാരനും ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാകാനും ഉത്തരവിട്ടുണ്ട്.

കോര്‍പറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായാണ് ജനറല്‍ സീറ്റില്‍ വൈഷ്ണയെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ഇലക്ടറല്‍ റജിസ്റ്റര്‍ ഓഫിസര്‍ കൂടിയായ കോര്‍പറേഷന്‍ അഡിഷനല്‍ സെക്രട്ടറി സപ്ലിമെന്ററി പട്ടികയില്‍നിന്ന് വൈഷ്ണയുടെ പേരു നീക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണു കോണ്‍ഗ്രസിന്റെ വാദം. വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയിരുന്ന കെട്ടിടനമ്പര്‍ തെറ്റാണെന്നും തിരുത്തണമെന്നും അറിയിച്ച് കോര്‍പറേഷനു വൈഷ്ണ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടും പേരു വെട്ടിയത് അംഗീകരിക്കില്ലെന്നു കാട്ടിയാണു നിയമപോരാട്ടത്തിനു കോണ്‍ഗ്രസ് ഇറങ്ങിയത്.

Read more

മുട്ടടയിലെ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാര്‍ നല്‍കിയ പരാതിയിലായിരുന്നു ഇലക്ടറല്‍ റജിസ്റ്റര്‍ ഓഫിസര്‍ കൂടിയായ കോര്‍പറേഷന്‍ അഡിഷനല്‍ സെക്രട്ടറി സപ്ലിമെന്ററി പട്ടികയില്‍നിന്ന് വൈഷ്ണയുടെ പേരു നീക്കിയത്. ഇതിനു പിന്നാലെ ധനേഷിന്റെ വീട്ടുനമ്പറില്‍ നിന്ന് 22 വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയിലുള്ളത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രംഗത്ത് വന്നു. 18/2464 എന്ന കെട്ടിടനമ്പരില്‍ ധനേഷ് ഉള്‍പ്പെടെ 22 പേര്‍ താമസിക്കുന്നതിന്റെ രേഖ കോണ്‍ഗ്രസ് പുറത്തുവിട്ടതതോടെ താന്‍ താമസിക്കുന്നതിനു സമീപമുള്ള വീടുകളിലെ വോട്ടര്‍മാരുടെയും പേരുകള്‍ ഒരേനമ്പരിലാണ് കോര്‍പറേഷന്‍ അധികൃതര്‍ രേഖപ്പെടുത്തിയതെന്നുള്ള ന്യായമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ധനേഷിനുള്ളത്. കെട്ടിടനമ്പരില്‍ താന്‍ ആരെയും ചേര്‍ത്തിട്ടില്ല. പല വീടുകളിലെ വോട്ടുകളാണ് അവ. എല്ലാറ്റിനും വീട്ടുപേരും വ്യത്യസ്തമാണ്. മുട്ടട വാര്‍ഡ് രൂപീകരിക്കുന്നതിനു മുന്‍പ് 3/2464 ആയിരുന്നു തന്റെ കെട്ടിടനമ്പര്‍. വാര്‍ഡ് രൂപീകരിച്ചപ്പോള്‍ കോര്‍പറേഷന്‍ അധികൃതരാണ് 18/2464 എന്ന പുതിയ നമ്പര്‍ നല്‍കിയതെന്നും ധനേഷ് പറഞ്ഞു.