പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേന്ദ്ര സര്‍ക്കാര്‍ പാക് ഭീകരതയ്‌ക്കെതിരായ നിലപാട് വ്യക്തമാക്കുന്നതിന് രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തരൂര്‍ പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുതെന്ന് തിരുവഞ്ചൂര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണം. തരൂര്‍ പാര്‍ട്ടിയെ തളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്. തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അന്തര്‍ദേശീയ തലങ്ങളിലടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതുതലം വേണമെങ്കിലും തരൂരിന് പോകാം. പക്ഷേ കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂര്‍ മുന്നറിയിപ്പ് നല്‍കി.

പാകിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങളും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയും ഉള്‍പ്പെടെ ലോകരാജ്യങ്ങളോട് വിശദീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

എന്നാല്‍ കേന്ദ്രം രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. ദേശീയ താല്‍പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ള സന്ദര്‍ഭമായതിനാലും ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നാണ് തരൂര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.