ശശി തരൂരിനെ കേരളത്തില്‍ അച്ചടക്കം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്; വടിയെടുത്ത് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍; പാര്‍ട്ടിക്ക് വിധേയനാകണമെന്ന് തിരുവഞ്ചൂരിന്റെ അന്ത്യശാസനം

ശശരി തരൂരിനെ കേരളത്തില്‍ അച്ചടക്കത്തിന്റെ പാഠം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്.

തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെടണം. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അന്തര്‍ദേശീയ തലങ്ങളിലടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടണം.

ഏതുതലം വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കേന്ദ്രം രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച തരൂരിനുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

പ്രവര്‍ത്തകസമിതി അംഗത്തെ സംസ്ഥാന നേതാക്കള്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ചിലര്‍ക്കുണ്ട്. പ്രവര്‍ത്തകസമിതി അംഗമാണെങ്കിലും തരൂരിന് ആ പരിഗണന കെപിസിസി നല്‍കാറില്ല. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിന്റെ സങ്കീര്‍ണത പാര്‍ടിക്കുള്ളില്‍ നിലനില്‍ക്കുമ്പോഴാണ് തരൂരിന്റെ പേരില്‍ പുതിയ പ്രശ്നങ്ങള്‍.