ഇരകളെ വീഴ്ത്തിയത് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ പത്ത് ലക്ഷം വാഗ്ദാനം ചെയ്ത്; സിദ്ധി കൂടാന്‍ ഷിഹാബ് ഭഗവല്‍ സിംഗിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു

കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ കൂടുതല്‍ വിവങ്ങള്‍ പുറത്ത്. ലോട്ടറിവില്‍പ്പന തൊഴിലാളികളായ നിര്‍ധനരുമായ സ്ത്രീകള്‍ക്ക് നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ വന്‍ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി എന്ന ഷിഹാബ് തിരുവല്ലയിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയത്. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്നാണ് ഷിഹാബ് ഇവരോട് പറഞ്ഞത്.

തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം ഇവരെ കട്ടിലില്‍ കിടത്തി കൈകാലുകള്‍ കട്ടിലില്‍ കെട്ടിവെച്ചു. സിനിമയുടെ ചിത്രീകരണം എന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തത്. ഈ സമയത്ത് വൈദ്യന്‍ ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അര്‍ധ ബോധാവസ്ഥയിലേക്ക് മാറ്റി. പിന്നീട് കട്ടിലില്‍ വെച്ച് തന്നെ കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ആദ്യം കഴുത്തറത്തത് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് വിവരം. ഒരു രാത്രി മുഴുവന്‍ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേല്‍പ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടിയത്.

ക്രൂരകൃത്യത്തിന് മുമ്പ് കാര്യങ്ങള്‍ ഉറപ്പിക്കാന്‍ ദമ്പതിമാരുടെ വീട്ടിലെത്തിയ ഷിഹാബ് ഭഗവത് സിംഗിന്റെ മുന്നില്‍വെച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ ചെയ്താല്‍ സിദ്ധികൂടുമെന്നായിരുന്നു ഷിഹാബ് ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

നരബലിക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്ത ഏജന്റ് ഷിഹാബും ഭഗവല്‍ സിംഗും തമ്മില്‍ ബന്ധപ്പെടാനിടയാക്കിയത് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്ന ഫെയ്‌സ്ബുക് പോസ്റ്റ് ഷിഹാബ് ഇട്ടിരുന്നു. ഇതു കണ്ടാണ് ഭഗവല്‍ സിംഗും ഭാര്യ ലൈലയും അയാളുമായി ബന്ധപ്പെട്ടത്.

ദമ്പതികളുടെ വിശ്വാസം നേടിയെടുക്കാനായതോടെ സമ്പദ്സമൃദ്ധി നേടാനുള്ള ഏക വഴി നരബലിയാണെന്ന് അവരെ വിശ്വസിപ്പിച്ചു. അതോടെ ബലിനടത്താമെന്ന് ദമ്പതികള്‍ സമ്മതിക്കുകയായിരുന്നു. മുന്നൊരുക്കള്‍ നടത്താനെന്ന പേരില്‍ ഇയാള്‍ ദമ്പതികളില്‍ നിന്ന് വന്‍തുക കൈക്കലാക്കുകയും ചെയ്‌തെന്നാണ് വിവരം.

ഇതിനുശേഷമാണ് ബലിയര്‍പ്പിക്കാനുള്ള സ്ത്രീകളെ ഷിഹാബ് കണ്ടെത്തുന്നത്. ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി. മന്ത്രവാദം വേണ്ടത്ര ഏശിയില്ലെന്നും ഒരാളെ കൂടി ബലി കൊടുക്കണം എന്നും ഷിഹാബ് പറഞ്ഞു. തുടര്‍ന്നാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്തംബര്‍ 26നു കടത്തിക്കൊണ്ടുപോയതും ബലിനല്‍കിയതും.