തിരുവല്ലയിലെ കര്‍ഷകന്റെ ആത്മഹത്യ; കടബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി.ഡി സതീശന്‍

തിരുവല്ലയിലെ നിരണത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജീവിന്റെ ആത്മഹത്യ കൊലപാതകത്തിന് സമമാണ്. അതിന് ഉത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. രാജീവിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.

വട്ടിപ്പലിശയ്ക്കും കടംമേടിച്ചുമൊക്കെയാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ഇതല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗങ്ങളൊന്നുമില്ല. നഷ്ടപരിഹാരം എപ്പോള്‍ കിട്ടുമെന്ന് പോലും അറിയാതെ പ്രതിസന്ധിയിലാണ് കര്‍ഷകര്‍. അതിനാല്‍ നശിച്ചുപോയ നെല്ല് മുഴുവന്‍ സംഭരിക്കുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജീവിന്റെ കടബാധ്യത മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. കുട്ടികളെ പഠിപ്പിക്കാനും ജോലി നല്‍കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കണം. കര്‍ഷകരുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചതിന്റെ ഫലമാണ് രാജീവിന്റെ ആത്മഹത്യ. ഇത് ഒരു കൊലപാതകത്തിന് തുല്യാമണെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്ക്രുതെന്നും വിഡി സതീശന്‍ പറഞ്ഞു.

Read more

കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം വിഡി സതീശന്‍ കുട്ടനാട് സന്ദര്‍ശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്. സര്‍ക്കാര്‍ കുട്ടിനാടിനെ അവഗണിക്കുകയാണ്. കൃത്യ സമയത്ത് കര്‍ഷകര്‍ക്ക് കൊയ്ത്തുയന്ത്രം ലഭിക്കുന്നില്ല. അത് കിട്ടിക്കഴിയുമ്പോഴേക്കും നെല്‍കൃഷി നശിക്കുന്നു. തോമസ് ഐസകിന്റെ രണ്ട് ബജറ്റിലും പ്രഖ്യാപിച്ച ഒരു പദ്ധതി പോലും ഇവിടെ നടപ്പായിട്ടില്ലെന്നും സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.