ജനങ്ങളുടെ മേല്‍ ഇരട്ടി പ്രഹരം: സപ്ലൈകോയ്ക്ക് മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല; സാധനങ്ങള്‍ക്ക് വില കൂട്ടുമെന്ന് ഭക്ഷ്യമന്ത്രി; റേഷന്‍ കടകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും

സപ്ലൈകോ നല്‍കി വരുന്ന പതിമൂന്നിന സാധനങ്ങള്‍ക്ക് വില കൂട്ടുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം അംഗീകരിച്ചു. സപ്ലൈകോയ്ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. ഏഴുവര്‍ഷമായി പതിമൂന്നിന സാധങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ല.

എത്ര ശതമാനം വില കൂട്ടണമെന്ന് തീരുമാനിച്ചിട്ടില്ല. ഈ നിലയില്‍ ഒരു സ്ഥാപനത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. സ്വാഭാവികമായും ഇതിനൊരു പരിഷ്‌കരണം ഉണ്ടാവണം. സബ്‌സിഡി സാധനങ്ങള്‍ക്ക് എത്ര ശതമാനം വരെ വില കൂട്ടണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പവര്‍ ഔട്ടേജ് കാരണം കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ കീഴിലുള്ള ഡാറ്റ സെന്ററിലെ ആധാര്‍ ഒതന്റിഫിക്കേഷനു സഹായിക്കുന്ന എ.യു.എ സര്‍വ്വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതായി അദേഹം വ്യക്തമാക്കി. ഇന്നു മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.