മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ റിമാന്‍ഡില്‍. രാഹുലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്‌ജിയുടെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകാത്ത പശ്ചാത്തലത്തിൽ കോടതി രാഹുലിനെ റിമാൻഡ് ചെയ്യുകയായിരുന്നു.
കോടതിക്ക് മുന്നില്‍ യുവമോര്‍ച്ച രാഹുലിനെതിരെ പ്രതിഷേധിച്ചു. രാഹുല്‍ ഉണ്ടായിരുന്ന വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പും ചോദ്യംചെയ്യലും കാര്യമായി മുന്നോട്ടു പോയില്ല. ബലാത്സംഗം നടന്നതായി പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയുമായി ഹോട്ടലില്‍ വച്ച് കണ്ടിരുന്നു എന്നതല്ലാതെ രാഹുല്‍ ഒന്നും വിട്ടു പറഞ്ഞില്ല.
ഒന്നിലധികം ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, മൊബൈല്‍ ഫോണിലെ നിര്‍ണായക ഡാറ്റകള്‍ ലാപ്‌ടോപ്പിലേക്ക് പകര്‍ത്തി സൂക്ഷിച്ചെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ ലാപ്‌ടോപ്പ് എവിടെയെന്നും രാഹുല്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയില്ല. ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണത്തിന് പാലക്കാട് പ്രതിയുമായി പോകണമെന്ന് എസ്‌ഐടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചുരുങ്ങിയ കസ്റ്റഡി കാലാവധിയില്‍ പാലക്കാട് യാത്രയും മുടങ്ങി. ആദ്യ ദിവസം മുതലുണ്ടായ കടുത്ത പ്രതിഷേധങ്ങളും രാഹുലിനെ പുറത്തിറക്കിയുള്ള തെളിവെടുപ്പിന് വെല്ലുവിളിയായി.







