വെള്ളനാട് കിണറ്റിൽ വീണ കരടിയെ പുറത്തെടുത്തത് ജീവനില്ലാതെ; വനംവകുപ്പിന്റെ ഗുരുതരവീഴ്ച

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ പുറത്തെടുത്തത് ജീവനില്ലാതെ. വനം വകുപ്പിന്റെ ഗുരുതര വീഴ്ച മൂലമാണ് കരടിയെ ജീവനോടെ രക്ഷിക്കാൻ കഴിയാതെ പോയതെന്ന് വ്യക്തമാണ്.  റെസ്ക്യൂ ഓപ്പറേഷൻ തന്നെ തലതിരിഞ്ഞാണ് ആരംഭിച്ചത്.

രാത്രി വെള്ളത്തിൽ വീണ കരടിയെ രാവിലെ 9.30ന് വിദഗ്ധന്മാർ എത്തിയാണ് വെടിവെയ്ക്കുന്നത്.
മയങ്ങിയ കരടി മൂന്നാൾ താഴ്ചയുള്ള വെള്ളത്തിൽ മുങ്ങുകയായിരുന്നു. കരടിയെ തോളിലെടുത്ത് കരയ്ക്കു കൊണ്ടുവരാൻ മൂന്നുനാലു പേർ കിണറ്റിലേക്ക് ഇറങ്ങുന്നു. പിന്നീടാണ് അവർ കിണറ്റിലെ വെള്ളം വറ്റിക്കുന്നത്. ആദ്യം എത്തേണ്ടിയിരുന്ന ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ അതിനു ശേഷമാണ് വിളിച്ചത്.

രക്ഷാപ്രവർത്തനത്തിൽ വന്ന ഇത്തരം പിഴവുകളാണ് കരടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് വ്യക്തമാണ്. ഇന്നലെ രാത്രിയാണ് വെള്ളനാട് സ്വദേശി അരവിന്ദന്‍റെ വീട്ടിലെ കിണറ്റിൽ കരടിയെ കണ്ടത്. ആളുകളുടെ ശബ്ദം കേട്ട് ഭയന്ന് ഓടുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.