ആദ്യ മിസിംഗ് കേസിൽ കൃത്യമായ അന്വേഷണം നടന്നില്ല, കൊലയാളികളിൽ ഒരാൾ രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകൻ എന്നത് ഗൗരവകരം

കേരളത്തെ നടുക്കിയ നരബലി വാർത്തയിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ തന്നെയാണ് ഇത് നടന്നത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അഭിപ്രായപ്പെട്ടു. സാക്ഷര സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത് നടന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല പൊലീസിനെതിരെ ആനടിച്ചു. ആദ്യ മിസ്സിംഗ് കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നതിൽ പോലീസ് പരാജയപെട്ടു എന്നും ചെന്നിത്തല പറഞ്ഞു.

“ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ കാണാനില്ലെന്ന പരാതി ഓഗസ്റ്റ് 17- ന് കാലടി പൊലീസിനു ലഭിച്ചെങ്കിലും അതെപ്പറ്റി അന്വേഷണം നടന്നില്ലെന്ന് വ്യക്തമാണ്. സെപ്തംബര്‍ 26-ന് കടവന്ത്ര പൊലീസിനു രണ്ടാമത്തെ സ്ത്രീയുടെ മിസ്സിംഗ് കേസ് ലഭിച്ചപ്പോൾ മാത്രമാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഇക്കാര്യത്തിൽ പൊലീസിന്‍റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. അതോടൊപ്പം ഇത്തരത്തിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അടിയന്തരമായി ചുമതലപ്പെടുത്തണം. കൊലയാളികളില്‍ ഒരാള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണെന്ന വാർത്ത ഗൗരവമുള്ളതാണ്.” ചെന്നിത്തല പറഞ്ഞു

ഇന്ന് രാവിലെയാണ് കേരളത്തെ നടുക്കിയ നരബലി വാർത്ത പുറത്ത് വന്നത്. ഐശ്വര്യവും സമ്പത്തും ലഭിക്കാന്‍ വേണ്ടിയാണ് ക്രൂര കൃത്ഥ്യം നടത്തിയത്. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല സ്വദേശി ഭഗവന്ത് സിംഗ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണ് പ്രതി ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്‌നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതവിവരം പുറത്തുവന്നത്.

സ്ത്രീകളെ തലയറുത്ത് കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കിട്ടിയെന്നാണു വിവരം.