നീതി കിട്ടിയില്ല, നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്: ഉത്രയുടെ അമ്മ

അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി(27)ന് ഇരട്ട ജീവപര്യന്തവും 17 വർഷം തടവുശിക്ഷയും വിധിച്ച് കോടതി. അതേസമയം ശിക്ഷാ വിധിയിൽ തൃപ്തയല്ല എന്നും നീതികിട്ടിയില്ല എന്നും ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് എന്നും മണിമേഖല അഭിപ്രായപ്പെട്ടു.

സൂരജ് അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. തെളിവ് നശിപ്പിച്ചതിനാണ് ഏഴുവർഷം തടവുശിക്ഷ. വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിനാണ് 10 വർഷം തടവ്. പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം.

17 വർഷത്തെ തടവ് അനുഭവിച്ചതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനാണ് ഒന്നാമത്ത ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് രണ്ടാമത്തെ ജീവപര്യന്തം തടവ്. പ്രതിയുടെ പ്രായം പരിഗണിച്ചും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതുമാണ് വധശിക്ഷ ഒഴിവാക്കാൻ കാരണം എന്ന് കോടതി പറഞ്ഞു.

Read more

വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണ് ഇതെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിനു കൃത്യമായ സന്ദേശം നൽകുന്ന വിധിയുണ്ടാകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിൽ പറയുന്നുവെങ്കിലും പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളുടെ മുൻകാല ചരിത്രമില്ല എന്നതും പരിഗണിച്ചാണ് കോടതി വധശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.