സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും ഭിന്നമല്ല; ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.ആര്‍ മീര

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍  ഭിന്നതയൊന്നുമില്ലെന്ന് സാഹിത്യകാരി കെ.ആര്‍ മീര. ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെയുണ്ടായ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കെ.ആര്‍ മീര ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.

‘നാലു വോട്ടോ നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്. ഞാന്‍ ബിന്ദുവിനോടൊപ്പമാണ്’; കെ.ആര്‍ മീര കുറിച്ചു.

ബിന്ദു അമ്മിണിക്കെതിരായ ബി.ജെ.പി ആക്രമണത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ബിന്ദുവിനെതിരെ വലിയ പരിഹാസവും അധിക്ഷേപവുമാണ് പ്രചരിക്കുന്നത്.

 കെ.ആര്‍ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്;

എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വര്‍ഗ്ഗസ്നേഹവുമാണ്.

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല.

അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവര്‍ വാദിച്ചു കൊണ്ടിരിക്കും.

തുല്യനീതി എന്ന ആശയത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും.

മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചു കൊണ്ടിരിക്കും.

ഈ സംഘബോധവും വര്‍ഗ്ഗസ്നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല.

അത് ഉണ്ടാകും വരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കും.

നാലു വോട്ടോ നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു.

അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്.

ഞാന്‍ ബിന്ദുവിനോടൊപ്പമാണ്.