മാധ്യമപ്രവർത്തകരിൽ ഫ്രോഡുകൾ പിടിക്കപ്പെടുമ്പോൾ ഒരു അഡ്ജസ്റ്റ്മെന്റ് മൗനം ചുറ്റിനും ഉണ്ട്: ഹരീഷ് വാസുദേവൻ

മാധ്യമ പ്രവർത്തകരിൽ ഫ്രോഡുകളും കള്ളനാണയങ്ങളും പിടിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ മൗനം പാലിക്കുന്നതായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. മീഡിയ എന്ന പേരിൽ കിട്ടുന്ന അധികാരം ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇന്നാട്ടിൽ വ്യവസ്ഥയില്ല, സഹിൻ ആന്റണിയാണ് അവസാനത്തെ ഉദാഹരണമെന്നും ഹരീഷ് വാസുദേവൻ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പുരാവസ്തു ശേഖരത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സൺ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ ട്വന്റിഫോര്‍ ന്യൂസ് കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ഇടപെടലുകളും വാർത്തയായിരുന്നു.

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ ട്വന്റിഫോര്‍ ന്യൂസിന്റെ കോഴിക്കോട് റീജണല്‍ ചീഫ് ആയിരുന്ന ദീപക് ധര്‍മ്മടത്തെ പുറത്താക്കിയ ചാനല്‍ പക്ഷെ സഹിന്‍ ആന്റണിക്കെതിരെ നടപടികളെടുത്തില്ല. അതിനിടെയാണ് സഹിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിക്കുന്നത്. മോന്‍സൺ മാവുങ്കലുമായി ബന്ധപ്പെട്ട് പല പ്രമുഖരില്‍ നിന്നും പണം കൈപ്പറ്റിയതും ഇടനില നിന്നതുമായാണ് സഹിന്‍ ആന്റണിക്കെതിരെയുള്ള ആരോപണം.

ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂർണരൂപം:

മാധ്യമപ്രവർത്തകരിൽ ഫ്രോഡുകളും കള്ളനാണയങ്ങളും പിടിക്കപ്പെടുമ്പോൾ ഒരു അഡ്ജസ്റ്റ്മെന്റ് മൗനം ചുറ്റിനും ഉണ്ട്. ശരിയായ വാർത്ത അറിയിക്കേണ്ട ഡ്യൂട്ടിയും അറിയാനുള്ള പൗരാവകാശവും ഒക്കെ ചില മാധ്യമങ്ങൾ മറക്കും.മീഡിയ എന്ന പേരിൽ കിട്ടുന്ന അധികാരം ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇന്നാട്ടിൽ വ്യവസ്ഥയില്ല. സഹിൻ ആന്റണിയാണ് അവസാനത്തെ ഉദാഹരണം.