നിപ പരിശോധനയ്ക്ക് കേരളത്തില്‍ സംവിധാനമുണ്ട്; നടപടികള്‍ ഐസിഎംആര്‍ മാനദണ്ഡപ്രകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിപ പരിശോധനയ്ക്ക് കേരളത്തില്‍ സംവിധാനമുണ്ടെന്നും എന്നാല്‍ ഐസിഎംആര്‍ മാനദണ്ഡപ്രകാരമാണ് നടപടികളെന്നും, സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനൈയില്‍ നിന്നാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പര്‍ക്ക പട്ടികയിലുള്ളവരെയെല്ലാം ഐസൊലേറ്റ് ചെയ്യും. രണ്ടാമത്തെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന നിഗമനത്തിലായിരുന്നു നിപ പരിശോധിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9ന് പൂനൈ എന്‍ഐവിയില്‍ നിന്നുള്ള ഫലം ലഭിച്ചിരുന്നു. ഐസൊലേഷനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പേവാര്‍ഡില്‍ 75 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണം തേടിയിട്ടുണ്ടെന്നും ചെന്നൈയില്‍ നിന്ന് പകര്‍ച്ചവ്യാധി പ്രതിരോധ സംഘമെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാര്‍ഗ്ഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ നാല് പോസിറ്റീവ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

പരിശോധനയ്ക്ക് അയച്ചത് ആകെ അഞ്ച് സാമ്പിളുകളാണ്. അതില്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. നിപ രോഗ ലക്ഷണങ്ങളോടെ ആദ്യം മരിച്ചയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. മരണം നിപ ബാധിച്ച് തന്നെയാകാമെന്ന് വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനക്ക് നീതി എന്താണെന്ന് വടകര എംഎല്‍എ കെകെ രമ ആരോഗ്യമന്ത്രിയോട് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചു. സര്‍ക്കാര്‍ ഹര്‍ഷിനക്കൊപ്പമാണെന്ന് കെകെ രമയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതും ആരോഗ്യമന്ത്രി വ്യക്തമാക്കി.