അപ്പനേയും അമ്മയേയും നാണം കെടുത്തിയവളെ ചുട്ടുകളയണം; ധിക്കാരിയായ മകനെ കല്ലെറിഞ്ഞ് കൊല്ലണം, വിവാദമായി പാസ്റ്ററുടെ പ്രസംഗം

പ്രണയ വിവാഹത്തെയും സാമൂഹ മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു പാസ്റ്ററുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമാകുന്നത്. അപ്പനേയും അമ്മയേയും നാണം കെടുത്തുന്ന ധിക്കാരികളായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും കൊന്നുകളയണമെന്നാണ് പാസ്റ്റര്‍ പറയുന്നത്.

പ്രസംഗഭാഗം ഇതിനോടകം വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം സംസാരിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും കുടുബത്തിനും മാതാപിതാക്കള്‍ക്കും നാണക്കേടുണ്ടാക്കുന്നവരാണ്. അവരെ കൊല്ലണമെന്ന് വേദഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെന്നും പാസ്റ്റര്‍ പ്രസംഗിച്ചു.

‘വളര്‍ത്തി വലുതാക്കി പാട്ടും പ്രാര്‍ത്ഥനയും സണ്‍ഡേ സ്‌കൂളടക്കം സകല കാര്യങ്ങളും പഠിപ്പിച്ച് വന്നു, അവള്‍ ഏതാണ്ടൊക്കെയോ പാകമായപ്പോള്‍ ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ്, ഗുഡ് ഈവനിംഗ് എന്നൊക്കെ അയച്ച ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.

ഗുഡ് മോണിംഗും ഗുഡ് ഈവനിങ്ങൊക്കെ പറഞ്ഞ് തുടങ്ങിയതാ, പിന്നെ കഴിച്ചോ കുടിച്ചോ എന്നൊക്കെയായി, പിന്നെ നീളമുള്ള വാക്കുകളായി, അവസാനം അവന്‍ വിളിച്ചു ഞാന്‍ കഞ്ഞിക്കുഴിയിലുണ്ട്, ഇറങ്ങിപോരാന്‍ പറഞ്ഞു, അവളിറങ്ങിയങ്ങ് പോയി.

ഇങ്ങനെയൊരു സൈസ് നമ്മുടെ വീട്ടിലുണ്ടെങ്കില്‍ എന്ത് ചെയ്യണം അവളെ? അവളെ പുരോഹിതന്മാരുടെ കയ്യില്‍ കൊണ്ടുകൊടുക്കണം, അവര്‍ അവളെ പാളയത്തിന് പുറത്തുകൊണ്ടുപോയി ചുട്ടുകളയും, അവളെ വെച്ചേക്കരുത്. അന്യ പുരുഷന് വിധേയപ്പെട്ട, അപ്പനേയും അമ്മയേയും ആക്ഷേപം വരുത്തിയവളെ വീട്ടില്‍ വെക്കരുത് ചുട്ട് കളയണം.

പിഴച്ച പെണ്‍കുട്ടിയെ ചുട്ട് കളയുകയാണെങ്കില്‍ ധിക്കാരിയായ മകനെ പിടിച്ചുകെട്ടി മൂപ്പന്മാരുടെയും പുരോഹിതന്മാരുടെയും അടുത്ത് കൊണ്ടുപോകണം. അവനെ ഉന്തിതള്ളി പാളയത്തിന് പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലണം’ എന്നുമാണ് പാസ്റ്റര്‍ പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കമന്റുകളിട്ടിട്ടുണ്ട്.