വെള്ളക്കരം കൂട്ടിയത് നഷ്ടം നികത്താനല്ല, സേവനം മെച്ചപ്പെടുത്താന്‍; മന്ത്രി റോഷി അഗസ്റ്റിന്‍

വെള്ളക്കരം കൂട്ടിയത് നഷ്ടം നികത്താനല്ല സേവനം മെച്ചപ്പെടുത്താനാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം കൂട്ടിയത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാവില്ലെന്നും ചെറിയ തോതില്‍ മാത്രമാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ചിന് ശേഷം വര്‍ധനവ് പ്രാബല്യത്തില്‍ വരും. മാധ്യമങ്ങള്‍ എല്ലാം പോസിറ്റീവ് ആയി എടുക്കണം. നഷ്ടം നികത്താനല്ല, വില കൂട്ടിയത് സേവനം മെച്ചപ്പെടുത്താനാണ്. കുടിശിക പിരിവും ഊര്‍ജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ, അതാണ് കണക്ഷന്‍ വിച്ഛേദിക്കാത്തതെന്നും മന്ത്രി പറഞ്ഞു.

വെള്ളം കരം കൂട്ടിയത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ ഇരുട്ടടിയാകും. ലിറ്ററിന് കൂട്ടിയത് ഒരു പൈസയെങ്കിലും ഫലത്തില്‍ വന്‍വര്‍ധനവ് അനുഭവപ്പെടും. 5000 ലിറ്റര്‍ വരെ മിനിമം ചാര്‍ജ് 72.05 ആകും, നിലവില്‍ 22.05 രൂപയാണ്. ഓരോ ആയിരം ലിറ്ററിനും 10 രൂപവീതം കൂടും.

10000 ലിറ്ററിന് 144.41 രൂപയാകും, നിലവില്‍ 44.41 രൂപയാണ്. മാത്രമല്ല 15000 ലിറ്റര്‍ 221.65 രൂപയാകും, പഴയനിരക്ക് 71.65 രൂപയാണ്. കൂടാതെ 20000 ലിറ്ററിന് 332.4 ആകും, നിലവില്‍ 132.4 രൂപയാണ്.