വിഴിഞ്ഞം ആക്രമണം വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ നാടിന്റെ സ്വൈര്യം തകര്‍ക്കാനായിരുന്നു ശ്രമം, സംയമനം പാലിച്ച പൊലീസിന് അഭിനന്ദനം: മുഖ്യമന്ത്രി

വിഴിഞ്ഞം ആക്രമണം വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ നാടിന്റെ സ്വൈര്യം തകര്‍ക്കാനായിരുന്നു ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ നാടിന്റെ സമാധാനം തകര്‍ക്കാനായിരുന്നു ശ്രമം. പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു. ഭീഷണി മാത്രമല്ല. വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികള്‍ വന്നത്.

എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിന് കാരണം. പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

നിലവില്‍ വിഴിഞ്ഞത്തെ സാഹചര്യം ശാന്തമാണ്. സാധാരണ രീതിയിലുള്ള പ്രതിഷേധം തുടര്‍ന്നു കൊണ്ടുപോകാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം. വിശ്വാസികളും മത്സ്യത്തൊഴിലാളികളും പ്രകോപിതരാകരുതെന്ന് ലത്തീന്‍രൂപത ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം സമാധാനപരമായിരിക്കും.