നടിയെ ആക്രമിച്ച കേസില്‍ വിധി നേരത്തേ എഴുതിവെച്ചു, ഇപ്പോള്‍ നടക്കുന്നത് നാടകം; കോടതിക്ക് എതിരെ ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ വിധി നേരത്തെ എഴുതിവെച്ചതാണെന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഇപ്പോള്‍ നടക്കുന്നത് നാടകമാണ്. എഴുതിവെച്ച വിധി പ്രഖ്യാപിക്കേണ്ട താമസം മാത്രമേ ഇനി ബാക്കിയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും അതിന്റെ കാരണം എന്താണെന്ന് കോടതി ചോദിക്കുന്നില്ല. നീതിപീഠത്തോട് ഭയവും സംശയവുമാണ്. ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

അതീജവിതക്ക് കാര്യമായ പണമോ പ്രശസ്തിയോ ഇല്ലാത്തതിനാണ് ഈ വേർതിരിവ്. എല്ലാവരും അവൾക്ക് പിന്തുണയുമായി കൂടെയുണ്ട്. തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാണ് കേസ് നീട്ടിക്കൊണ്ടുപോവുന്നതിൽ പേടിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുക. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്നരീതിയിലാണ് ജഡ്ജി സംസാരിച്ചത്. നിയമം കൈയിലെടുത്തത് കൊണ്ടാണ് കോടതി അങ്ങനെ ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. അതിനെ താന്‍ ബഹുമാനിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.