മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ നൂറ്റമ്പത് മീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തി

മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളില്‍ ജോസഫിനെ (56) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചെമ്മണ്ണാര്‍ കൊന്നയ്ക്കാപ്പറമ്പില്‍ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണരുകയും ജോസഫുമായി മല്‍പ്പിടിത്തം നടക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് രക്ഷപ്പെട്ട ഇയാളെ പുലര്‍ച്ചെയോടെയാണ് തൊട്ടടുത്തുള്ള വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ സമീപത്തായി മരിച്ചനിലയില്‍ കണ്ടെത്തിയത്.

മോഷണ ശ്രമം നടന്ന രാജേന്ദ്രന്റെ വീടിന് നൂറ്റമ്പത് മീറ്റര്‍ അകലെ മറ്റൊരു വീടിന്റെ മുറ്റത്താണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. രാജേന്ദ്രന്റെ വീട്ടില്‍ നിന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇറച്ചിയും ഷര്‍ട്ടിനുള്ളില്‍ നിന്ന് 6,000 രൂപയും ജോസഫ് മോഷ്ടിച്ചെന്ന് രാജേന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി.

ജോസഫിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കിലോ ഇറച്ചി. ചെരുപ്പ്, വാക്കത്തിയെന്നിവ കണ്ടെത്തി. എന്നാല്‍, നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്ന 6000 രൂപ കണ്ടെത്താനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മല്‍പ്പിടുത്തത്തില്‍ പരുക്കേറ്റ രാജേന്ദ്രന്‍ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.