"ലക്ഷദ്വീപ് അല്ല, "ലക്ഷ്യം" ദ്വീപാണ്, മോദി - ഷാ മാരുടെ കമാൻഡറാണ് അയാൾ: രാഹുല്‍ മാങ്കൂട്ടത്തില്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിമർശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ദ്വീപിലെ മനുഷ്യരെയും, അവരുടെ വിശ്വാസങ്ങളെയുമാണ് പ്രഫുൽ ഖോഡ പട്ടേലിലൂടെ ബി.ജെ.പി സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ലക്ഷദ്വീപ് അല്ല, “ലക്ഷ്യം” ദ്വീപാണ്, ആ ദ്വീപിലെ മനുഷ്യരാണ്, അവരുടെ വിശ്വാസങ്ങളാണ്.

ആദ്യം അങ്ങ് വടക്ക് കാശ്മീർ ആയിരുന്നു, ഇന്നിപ്പോൾ തെക്ക് ലക്ഷദ്വീപാണ്. അവർ ഉന്നം വെയ്ക്കുന്നത് ഒന്ന് തന്നെയാണ്. പ്രഫുൽ പട്ടേൽ എന്ന ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ എന്ന ദ്വീപ് ഭരണത്തലവനായുള്ള നിയമനം യാദൃശ്ചികമല്ല. ഗുജറാത്തിലെ മോദി – ഷാ മാരുടെ ഒരു നിശ്വാസത്തെ പോലും “കമാൻഡായി ” നടപ്പാക്കിയെടുക്കുവാൻ കഴിയുന്ന കമാൻഡറാണ് അയാൾ.

കേന്ദ്ര സർക്കാരിന് ലക്ഷദ്വീപിനോടുള്ള ഈ പ്രത്യേക “താത്പര്യത്തിൻ്റെ ” കാരണം അവിടുത്തെ നൂറു ശതമാന മുസ്ലിം ജനസംഖ്യയാണ്. അത് കൊണ്ട് തന്നെയാണല്ലോ വിശ്വാസത്തിനെതിരായ മദ്യത്തിന് വിലക്ക് കല്‍പിച്ചിരുന്ന നാട്ടിൽ, ടൂറിസത്തിൻ്റെ പേരിൽ മദ്യശാലകൾ തുറന്നത്. അത് സാംസ്കാരിക അധിനിവേശം തന്നെയാണ്.

ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ ജില്ലാ പഞ്ചായത്തിൻ്റെ അധികാരങ്ങൾ വെട്ടിക്കുറച്ചും, ബീഫ് നിരോധനം നടത്തിയും, വിദ്യാലയങ്ങളിലുണ്ടായിരുന്ന മാംസാഹാരം നിർത്തലാക്കിയും അവരെ നിരന്തരം, ഭരണ നിർവ്വഹണത്തിൽ നിന്ന് തദ്ദേശിയരെ പൂർണമായി ഒഴിവാക്കിയും അഡ്മിനിസ്ട്രേറ്റർ വെല്ലുവിളിക്കുന്നു.

രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്തിൽ മത്സരിക്കുവാൻ അയോഗ്യത കല്പിക്കുക പോലെയുള്ള വിചിത്ര ഉത്തരവുകൾ.

ഇതിനെല്ലാം പുറമെ, ഒരു കോവിഡ് കേസ് പോലുമില്ലാതിരുന്ന ദ്വീപിൽ ബോധപൂർവ്വം കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി, ഇന്ന് അവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60 ശതമാനമാണ്. ആരോഗ്യ സംവിധാനങ്ങൾ ദുർബലമാണെന്നും, കടൽ കടന്നെത്തേണ്ടുന്ന കേരളമാണ് അവരുടെ ആശ്രയമെന്നും ഓർക്കണം.

ഒരു മനുഷ്യനെ കൊണ്ട് സുനാമി സൃഷ്ടിക്കുവാൻ കഴിഞ്ഞാൽ, പ്രഫുൽ പട്ടേൽ സുനാമി സൃഷ്ടിച്ച് ആ ദ്വീപിനെ മുക്കിക്കൊല്ലുവാനും മടിക്കില്ല, കാരണം മതമാണ് പ്രശ്നം.

ആ കൊച്ച് ദ്വീപിനെയും, ആ ദ്വിപിലെ മനുഷ്യരെയും ചേർത്ത് നിർത്തി അവർക്ക് വേണ്ടി നമ്മൾ സംസാരിച്ചു കൊണ്ടിരിക്കണം. അല്ലെങ്കിൽ നാളെ ഒരു പ്രഫുൽ പട്ടേൽ നമ്മെ തകർക്കുവാൻ വന്നാൽ നമുക്ക് വേണ്ടി സംസാരിക്കുവാൻ ആരുമില്ലാതെയാകും.

Read more