കേരളത്തില്‍ ഭയം കൂടാതെ ജീവിക്കുന്നതിന് സര്‍ക്കാര്‍ അനുകൂല സാഹചര്യമൊരുക്കണം; കളമശ്ശേരിയിലേത് കേട്ടുകേള്‍വിയില്ലാത്ത സംഭവമെന്ന് സിറോ മലബാര്‍ സഭ

കളമശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥനാസമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനപരമ്പര വേദനയും നടുക്കവുമുളവാക്കുന്നതായി സിറോ മലബാര്‍ സഭ. ഈ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണ്.

രണ്ടുപേര്‍ മരിക്കുകയും 52-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് ദിവസങ്ങളായി നടന്നുവന്ന 2300-ഓളം പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനക്കിടെയുണ്ടായ സ്ഫോടനങ്ങള്‍ കേരള സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

സംസ്ഥാനത്തു കേട്ടുകേള്‍വിയില്ലാത്ത ഈ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണ്. കേരളത്തിന്റെ മതേതരസ്വഭാവത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വകവും ആസൂത്രിതവുമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കേ തികച്ചും അപ്രതീക്ഷിതമായി അക്രമത്തിനു വിധേയരായ വിശ്വാസിസമൂഹത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.

കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. നമ്മുടെ സമൂഹത്തില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും ഭയം കൂടാതെ ജീവിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അനുകൂലമായ സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

കേരളത്തിന്റെ സാമൂഹികവും സാമുദായികവുമായ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഫാ. ഡോ. ആന്റണി വടക്കേകര വി.സി. അഭ്യര്‍ത്ഥിച്ചു.