കരഞ്ഞു കൊണ്ടാണ് അതിജീവിത പുറത്ത് വന്നത്, സെറ്റിൽ ഉണ്ടായിരുന്ന സിനിമ പ്രവർത്തകർക്ക് ഇത് അറിയാമായിരുന്നു: കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍

യുവ നടിയെ കാരവാനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തുടര്‍ന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി.

സംവിധായകന്‍ രഞ്ജിത്തില്‍ നിന്നും ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞിരിക്കുകയാണ്. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. മാനസികമായി തകര്‍ന്ന നിലയിലാണ് പരാതിക്കാരിയെന്നും കമ്മീഷണര്‍ പറഞ്ഞു.

‘ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് സംഭവം നടന്നത്. അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയും. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. അവരാണ് സമാധാനപ്പെടുത്തിവിട്ടത്. അതിജീവിത മാനസികമായി തളര്‍ന്ന അവസ്ഥയിലാണ്. ഷോക്കായിരുന്നു. കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്. കരഞ്ഞുകൊണ്ടാണ് ഇവിടെ വന്നത്. വലിയ ആളാണ് എതിരെ നില്‍ക്കുന്നത് എന്നതായിരുന്നു പെണ്‍കുട്ടിക്ക് മുന്നിലുള്ള വെല്ലുവിളി’, കാളിരാജ് മഹേഷ് കുമാര്‍ വിശദീകരിച്ചു.