രേഖാ രാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചു, എം.ജി സര്‍വകലാശാലയ്ക്ക് രൂക്ഷവിമര്‍ശനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. എംജി സര്‍വകലാശാലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

ഒരാളുടെ മാത്രം നിയമനത്തിന് പിഎച്ച്ഡി മാര്‍ക്ക് കണക്കാക്കിയത് എന്തിനെന്ന് കോടതി ചോദിച്ചു. എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയി ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തത്.

റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് നിയമനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഇതുവരെ സര്‍വകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഓണ അവധിക്ക് ശേഷം ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ സാധ്യത നിലനില്‍ക്കേയാണ് സര്‍വകലാശാല അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.