കൊച്ചുവേളി-നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റം; കേന്ദ്ര തീരുമാനത്തിനായി കാത്ത് കേരളം

കൊച്ചുവേളി-നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. റെയിൽവേ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര തീരുമാനം ഇതുവരെ വന്നിട്ടില്ല. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കാനും നേമത്തെ തിരുവന്തപുരം സൗത്താക്കാനുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാനം പേര് മാറ്റത്തിന് തീരുമാനിച്ചതോടെ ഇനി പച്ചക്കൊടി കാട്ടേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. റെയിൽവെ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അംഗീകരിക്കുന്നതോടെ ഔദ്യോഗികമായി പേരുകൾ മാറും.

കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്. ഈ സ്ഥിതിയിൽ മാറ്റം വരുത്താനാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

വെരുതെ പേരുമാറ്റത്തിനല്ല സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. പേരിനൊപ്പം സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്.തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു