ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഹോക്കി ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം. രണ്ടു കോടി രൂപ ശ്രീജേഷിന് പാരിതോഷികമായി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇതിനു പുറമേ വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകും. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് എട്ട് മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ പ്രോത്സാഹന സമ്മാനവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ബുധനാഴ്ച വൈകിട്ടു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി.ആര്‍ ശ്രീജേഷ് ഉൾപ്പെടെയുള്ള താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് സര്‍ക്കാര്‍ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

ഒളിമ്പിക്‌സിൽ പങ്കെടുത്ത മലയാളി താരങ്ങളായ സജൻ പ്രകാശ്, എം. ശ്രീശങ്കർ, അലക്‌സ് ആന്റണി, മുഹമ്മദ് അനസ്, കെ. ടി. ഇർഫാൻ, എം. പി. ജാബിർ, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, എന്നിവർക്കാണ് സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം നൽകുന്നത്. ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങൾക്കായി ഇവർക്ക് നേരത്തെ അഞ്ചു ലക്ഷം രൂപ വീതം നൽകിയിരുന്നു.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്‌പോർട്‌സ് കൗൺസിലുകൾ ഒക്‌ടോബർ രണ്ടിനകം രൂപീകരിക്കും. ഇതിന്റെ നോഡൽ ഓഫീസറെ പഞ്ചായത്തുകൾ നിയമിക്കും. പഞ്ചായത്ത് സെക്രട്ടറി ഇതിന് നേതൃത്വം നൽകും. കളിക്കളങ്ങളില്ലാത്ത എല്ലാ പഞ്ചായത്തുകളിലും കളിക്കളം സൃഷ്ടിക്കാനുള്ള പ്രവർത്തനം സർക്കാർ ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തിനകം എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ യാഥാർത്ഥ്യമാകും. കായിക രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പി.ആര്‍ ശ്രീജേഷിന് പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിക്കാത്തതിന് എതിരെ നേരത്തെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. എന്നാൽ കാര്യമറിയാതെയായിരുന്നു ഈ വിമർശനങ്ങൾ എന്നും മന്ത്രിസഭ യോഗമാണ് തീരുമാനം എടുക്കേണ്ടതെന്നും മെഡൽ നേടിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉചിതമായ പാരിതോഷികം നൽകാൻ തീരുമാനമായതായും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.