വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന ഭരണ സംവിധാനം പ്രാപ്തമല്ല; സേവന നിലവാരത്തെ കുറിച്ചുള്ള ജനങ്ങളുടെ പരാതികള്‍ വര്‍ദ്ധിക്കുന്നു, വിമര്‍ശിച്ച് തോമസ് ഐസക്ക്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കവേ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയേക്കാവുന്ന വിമര്‍ശനങ്ങളുന്നയിച്ച് സിപിഎമ്മിന്റെ മുന്‍ ധന മന്ത്രി ടിഎം തോമസ് ഐസക് ആണ്. പ്രതിപക്ഷവും ഇടത് വിരുദ്ധരും നിരന്തരം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അതേ പോരായ്മകള്‍ തന്നെയാണ് ചിന്തയിലെ ലേഖനത്തിലൂടെ തോമസ് ഐസക് മുന്നോട്ട് വയ്ക്കുന്നത്.

രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതുമായ ഭരണ സംവിധാനമാണ് കേരളത്തിന്റേതെന്ന് തുടങ്ങുന്ന ലേഖനത്തില്‍, സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് വിമര്‍ശനം. വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഭരണസംവിധാനം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും തോമസ് ഐസക് ആരോപിക്കുന്നു.

അനശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്‍ സംസ്ഥാന ഭരണസംവിധാനത്തിന്റെ പോരായ്മകളുടെ തെളിവാണ്. ഭരണ സംവിധാനത്തിന് വലിയ പ്രോജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശേഷിയില്ല. സേവന നിലവാരത്തെ കുറിച്ചുള്ള ജനങ്ങളുടെ പരാതികള്‍ വര്‍ദ്ധിക്കുമ്പോഴും സേവന മേഖലയിലെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും തോമസ് ഐസക് ലേഖനത്തിലൂടെ കുറ്റപ്പെടുത്തുന്നു.

ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തിയാല്‍ മാത്രമേ പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കാന്‍ സാധിക്കൂ. ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നല്‍കാന്‍ നിലവിലെ ഭരണ സംവിധാനത്തിന് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് ഐസക് ലേഖനം തുടങ്ങിന്നത് ഇങ്ങനെയാണ്.

രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഒന്നാണ് കേരളത്തിന്റെ ഭരണയന്ത്രം. ഇതിന്റെ പിന്നിൽ നീണ്ട നാളത്തെ ചരിത്രമുണ്ട്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള സംവരണ സംവിധാനത്തിലൂടെ പിന്നോക്ക വിഭാഗക്കാർക്ക് ഭരണയന്ത്രത്തിൽസ്ഥാനം ലഭിച്ചു. ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകളും നിരന്തരമായ ബഹുജന സമ്മർദ്ദവും കേരളത്തിലെ ഇടതുപക്ഷ മനസ്സും ഈയൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിനു സഹായിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രസ്ഥാനങ്ങളും ഈ ജനാധിപത്യവല്ക്കരണ പ്രക്രിയയിൽപങ്കാളികളാണ്. കേരളത്തിലെ ഭരണയന്ത്രം ക്ഷേമപ്രവർത്തനങ്ങളും വിദ്യാഭ്യാസാദി സേവനങ്ങളും പ്രദാനം ചെയ്യുന്നതിനും ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്.