വിദ്യാഭ്യാസ ആപ്പിന്റെ പേരിലും സ്പൈസസ് പ്രൊഡ്യൂസേഴ്സ് (എസ്.പി.സി) കമ്പനി കോടികള്‍ തട്ടി

കൊച്ചി: അനധികൃതമായി ഫ്രാഞ്ചൈസികള്‍ അനുവദിച്ച് ആയിരം കോടിയലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പെരുമ്പാവൂര്‍ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രവര്‍ത്തന രീതി പഴയ ആടു തേക്ക് മാഞ്ചിയും തട്ടിപ്പിന് അനുസ്മരിപ്പിക്കുന്നത്. ഒരു തേക്ക് തൈയിലോ, മാഞ്ചിയം തൈയിലോ പണം നിക്ഷേപിച്ചാല്‍ അത് വളര്‍ന്ന് വലുതായി പതിനഞ്ചോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുമെന്ന് പറഞ്ഞാണ് ഇവര്‍ നിക്ഷേപകരെ കബളിപ്പിച്ചതെങ്കില്‍ പ്രാണ ഇന്‍സൈറ്റ് എന്ന എഢ്യുക്കേഷന്‍ ആപ്പുമായി സ്പൈസസ് പ്രൊഡ്യൂസേഴ്സ് കമ്പനി നടത്തുന്നത് അതിനെക്കാള്‍ ഭീകര തട്ടിപ്പാണ്.

വെറും എഴുപതിനായിരത്തി എണ്ണൂറ് രൂപ നല്‍കി ആപ്പിന്റെ ഫ്രാഞ്ചൈസി എടുത്താല്‍ ജീവിതകാലം മുഴുവന്‍ വരുമാനം എന്ന വാഗ്ദാനമാണ് കമ്പനി നല്‍കുന്നത്. ഓരോ പോസ്‌റ്റോഫീസിലും ഒരാള്‍ക്കാണ് ഫ്രാഞ്ചൈസി നല്‍കുന്നത് . നാല്‍പ്പത് ശതമാനം വരെയാണ് ഫ്രാഞ്ചൈസി എടുക്കുന്ന ഓരോ വ്യക്തിക്കും ലാഭ വിഹിതം നല്‍കുന്നതെന്നും കമ്പനി ചെയര്‍മാന്‍ എന്‍ ആര്‍ ജെയ്‌മോന്‍ തന്റെ പ്രമോഷന്‍ വീഡിയോയില്‍ പറയുന്നു. ഒരു പ്രമുഖ വ്‌ളോഗറെക്കൊണ്ടാണ് ഈ പ്രമോഷന്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ഫ്രാഞ്ചൈസി എടുക്കുന്ന ഒരു വ്യക്തി ഇരുപത് പേര്‍ക്ക് ഈ ആപ്പ് വില്‍ക്കണം .

ഓരോ വില്‍പ്പനയിലും നാല്‍പ്പത് ശതമാനം ലാഭവിഹിതം ലഭിക്കും. ഇനി അതിന് താല്‍പര്യമില്ലെങ്കില്‍ ഒരു പോസ്റ്റ് ഓഫീസ് പരിധിയില്‍ എഴുപതിനായിരത്തി എണ്ണൂറ് രൂപ നല്‍കി ആപ്പ് എടുക്കുന്ന വ്യക്തി ചുമ്മാ ഇരുന്നാല്‍ മതി. ജീവിതകാലം മുഴുവനും, അതിന് ശേഷം അയാളുടെ തലമുറകള്‍ക്കും പത്ത് ശതമാനം ലാഭ വിഹിതം ലഭിക്കുമെന്നാണ് ഇവര്‍ നിക്ഷേപകരെ വിശ്വസിപ്പിക്കുന്നത്. ഒരു പോസ്റ്റ് ഓഫീസിന് കീഴില്‍ ഉള്ള ഏത് വ്യക്തി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താലും ആദ്യം എടുത്ത ആള്‍ക്ക് ഇതിന്റ ലാഭ വിഹിതം കിട്ടുമെന്നാണ് വാഗ്ദാനം. നിരോധിക്കപ്പെട്ട മണി ചെയിന്‍ മാര്‍ക്കറ്റിംഗിന്റെ മോഡലില്‍ നടത്തുന്നതാണ് ഈ ആപ്പ് തട്ടിപ്പ്. സ്റ്റേറ്റ് സിലബസ്, സി ബി എസ് ഇ, സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും എന്‍ട്രന്‍സ് പോലുള്ള മല്‍സര പരീക്ഷകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും അതോടൊപ്പം പാട്ടും ചിത്രകലയും പഠിക്കാനും ഈ ആപ്പ് ഉപയോഗിക്കാമെന്നാണ് വാഗ്ദാനം. ആദ്യം ഓര്‍ഗാനിക് ഫാമിംഗിന്റെ പേരില്‍ ഫ്രാഞ്ചൈസികള്‍ നല്‍കി കോടികള്‍  തട്ടിയ എസ് പി സി അതിനെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നപ്പോള്‍ അടുത്ത തട്ടിപ്പിനായി വിദ്യാഭ്യാസ ആപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്.