വികസന മുദ്രാവാക്യം എന്നതിനപ്പുറം സില്‍വര്‍ ലൈന്‍ പദ്ധതി ഒന്നുമാകില്ല; വിമര്‍ശനവുമായി സത്യദീപം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭാ മുഖപത്രം. എഡിബി വായ്പയ്ക്കെതിരെ സമരം ചെയ്ത സഖാക്കള്‍ സില്‍വര്‍ ലൈന് ജപ്പാന്‍ നിക്ഷേപം കാത്തിരിക്കുകയാണ്. വായ്പയെടുത്തുള്ള വികസനം ബാധ്യതയാകുമെന്ന വിമര്‍ശനം ഗൗരവമായി കാണുന്നില്ല. വികസന മുദ്രാവാക്യം എന്നതിനപ്പുറം സില്‍വര്‍ ലൈന്‍ പദ്ധതി ഒന്നുമാകില്ല. ജനങ്ങളെ വെല്ലുവിളിച്ച് ചെയ്യുന്ന പ്രവൃത്തികളെ വികസനമെന്ന് വിളിക്കരുതെന്നും സത്യദീപം കുറ്റപ്പെടുത്തി.

നയരേഖയുടെ നാനാര്‍ത്ഥങ്ങള്‍

വികസനത്തിന്റെ രാജ്യമാതൃകയായി കേരളത്തെ അവതരിപ്പിച്ചുകൊണ്ടാണ് 23-ാം പാര്‍ട്ടി സമ്മേളനം കണ്ണൂരില്‍ സമാപിച്ചത്. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച വികസന നയരേഖ അതുകൊണ്ടുതന്നെ സമ്മേളനാനന്തരവും ചര്‍ച്ചയാകുമെന്നുറപ്പാണ്.

പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള വ്യതിചലനമായതിനെ ചിലര്‍ വിമര്‍ശിക്കുമ്പോള്‍, കേരളത്തിന്റെ പുരോഗതിക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ശക്തമായ നിലപാടെന്ന് പ്രശംസിക്കുന്നവരുമുണ്ട്.

കേരളത്തിന്റെ പശ്ചാത്തല സൗകര്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വന്‍തോതില്‍ വിദേശ നിക്ഷേപമാകാമെന്ന നയരേഖ, നാളിതുവരെ പാര്‍ട്ടി പുലര്‍ത്തിപ്പോന്ന മൂലധന സമീപനങ്ങളെ പാടെ നിരാകരിക്കുന്നതാണ്. എഡിബി വായ്പയ്ക്കെതിരെ സമരം ചെയ്ത സഖാക്കളിപ്പോള്‍ കെ. റെയില്‍ പദ്ധതിക്കായി ജപ്പാന്‍ നിക്ഷേപത്തെ ക്ഷണിച്ചു കാത്തിരിക്കുമ്പോള്‍ വികസനത്തിന്റെ നിര്‍വ്വചനം തന്നെ വ്യത്യസ്തമാവുകയാണ്. വായ്പയെടുത്തു മാത്രമുള്ള വികസനം ഭാവി കേരളത്തിന് വന്‍ ബാധ്യതയാകുമെന്ന വിമര്‍ശനം ഗൗരവമുള്ളതായി സര്‍ക്കാരിനിനിയും ബോധ്യമായിട്ടില്ല.

കേരളത്തിന്റെ വിജ്ഞാന-നൈപുണ്യ-സേവന മേഖലകളില്‍ സ്വകാര്യനിക്ഷേപത്തെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമൂല പരിഷ്‌ക്കരണം പ്രധാനപ്പെട്ട നയം മാറ്റം തന്നെയാണ്. സ്വയംഭരണ കോളേജുകള്‍ക്കെതിരെ അടുത്തകാലം വരെ സമരം നയിച്ച പാര്‍ട്ടിയാണിതെന്നോര്‍ക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ്ണ പരിഷ്‌ക്കരണം ലക്ഷ്യമാക്കി 2016 ജനുവരിയില്‍ സംഘടിപ്പിച്ച ആഗോള സമ്മേളനത്തെ കരിയോയിലില്‍ മുക്കിയ പാര്‍ട്ടി, ഉന്നത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും സമൂലമാറ്റം നിര്‍േദ്ദശിക്കുമ്പോള്‍, ചിരിക്കണോ, കരയണോ എന്നറിയാതെ വിഷമിക്കുന്നത് കുട്ടി സഖാക്കള്‍ത്തന്നെയാണ്.

അടുത്ത 25 വര്‍ഷത്തെ കേരളത്തിന്റെ വികസനഭാവിയെ നിര്‍ ണ്ണയിക്കുന്ന പുതിയ വികസന നയരേഖ പ്രത്യയ ശാസ്ത്രശാഠ്യ ങ്ങളെ മാറ്റിവെച്ച് മാറുന്ന കാലത്തിന്റെ മാറ്റങ്ങളെ പിന്തുണയ്ക്കു ന്നതാണെന്ന് അവകാശപ്പെടുന്നു. അപ്പോഴും വികസനം എന്താണെന്നും, ആരുടേതാണെന്നുമുള്ള അടിസ്ഥാന ചോദ്യങ്ങളെ അത് അഭിമുഖീകരിക്കേണ്ടതുണ്ട്. രണ്ട് പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെയും, കോവിഡ് തരംഗങ്ങള്‍ നടുവൊടിച്ച അതിന്റെ സമ്പദ്ഘടനയെയും സമര്‍ത്ഥമായി സമീപിക്കുന്ന വിധത്തില്‍ അത് സമഗ്രമാകേണ്ടതുണ്ട്. വികസനമായി ആഘോഷിക്കപ്പെടുന്ന പലതും അടി സ്ഥാന വര്‍ഗ്ഗക്ഷേമത്തെ ലക്ഷീകരിക്കാതെ പോകുന്നുവെന്നതാണ് വാസ്തവം. കെ. റെയില്‍ ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ മാത്രം വികസന മാതൃകയായി അവതരിപ്പിക്കപ്പെടുമ്പോള്‍, അതിനോടൊപ്പമോ, അതിനുമുമ്പോ പൂര്‍ത്തിയാകേണ്ട ചെറുകിട പദ്ധതികള്‍ അവഗണിക്കപ്പെടുകയാണ്. അതിജനസാന്ദ്രതയും സ്ഥല ലഭ്യതാ പരിമിതിയുമുള്ള നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ കൂടി പരിഗണിച്ചുകൊള്ളുന്ന ജനകീയ പദ്ധതികളാണ് വേണ്ടത്. ‘പദ്ധതികളാദ്യം ജനങ്ങളെ ബോധ്യപ്പെടുത്തൂ’ എന്നാണ് ഉന്നത നീതി പീഠം സര്‍ക്കാരിനോടാവശ്യപ്പെട്ടത്. അടുത്ത നാലു വര്‍ഷത്തേക്കുള്ള വികസന മുദ്രാവാക്യം എന്നതിനപ്പുറം കെ. റെയില്‍ പദ്ധതി ഒന്നുമല്ലെ ന്നും, ഒന്നുമാകില്ലെനും സംശയിക്കുന്നവരുണ്ട്. ഇടത് ‘വായ്പാ സര്‍ക്കാരിനു’ മുമ്പില്‍ മറ്റെന്തു വഴിയെന്നു പരിതപിക്കുന്നവര്‍ക്കുള്ള ആശ്വാസ പദ്ധതി തന്നെയിത്.

ഇതിനിടയില്‍, തമിഴ്നാട്ടില്‍ കര്‍ഷകരുടെ 800 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള ‘എക്സ്പ്രസ് വെ’ പദ്ധതിക്കെതിരെ, കോയമ്പത്തൂരില്‍ കര്‍ഷകര്‍ ആരംഭിച്ച സമരത്തിന് സി.പി.എം. പിന്തുണ നല്കിയിരിക്കുകയാണ്. കര്‍ഷക ദ്രോഹ നടപടിയില്‍ നിന്നും സര്‍ ക്കാര്‍ പിന്തിരിയണമെന്നാണ് സി.പി.എം. തമിഴ്നാട് ഘടകത്തിന്റെ നിലപാട്. നിലപാടുകളുടെ ഈ സ്ഥലം മാറ്റത്തിന് നീതീകരണമെന്താണ്? ജഹാംഗീര്‍ പുരിയിലുരുണ്ട വിദ്വേഷ ബുള്‍ഡോസര്‍ കണിയാപുരത്ത് പോലീസ് ബൂട്ടായി പാവപ്പെട്ടവരുടെ നെഞ്ചത്തു കയറുന്നതിനെ വികസനമായി കാണാമോ എന്ന ചോദ്യമുണ്ട്.

നെല്‍വയല്‍ നികത്തി കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കാനനുവദിച്ചും, സുപ്രീംകോടതി പൂട്ടിച്ച ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കിയും പുതിയ വികസന വഴിവെട്ടി ഇടതു സര്‍ക്കാര്‍ കുതിക്കു മ്പോള്‍ നാട്ടുകാരെ ഭയപ്പെടുത്തി പോലീസ് രാജിലൂടെ മാത്രം ഉറപ്പാക്കുന്ന വികസനം ആരുടേതാണെന്ന ചോദ്യമുണ്ട്. പുതിയ പദ്ധതി ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ പാതി വഴിയില്‍ പാഴായിപ്പോകുന്ന പദ്ധതികളും ചര്‍ച്ചയാകണം. ജനറം പദ്ധതിയിലൂടെ നല്കപ്പെട്ട വോള്‍വോ ബസുകള്‍ തുരുമ്പെടുത്ത് നശിക്കുമ്പോള്‍, കെ. എസ്.ആര്‍.ടി.സിയെ നോക്കുകുത്തിയാക്കി കെ. സിഫ്റ്റിലൂടെ പുതിയ ബസുകള്‍ നിരത്തിലിറക്കിയതാണ് വികസന ചരിതത്തിലെ ഒടുവിലത്തെ അപചയഖണ്ഡം.

മാറ്റിവരയ്ക്കപ്പെടുന്ന വികസന ഭൂപടത്തില്‍ നിന്നും നിരന്തരം മാറ്റി നിര്‍ത്തപ്പെടുന്ന മഹാഭൂരിപക്ഷമുണ്ട്. വികസന ‘വഴി’കളില്‍ നിന്നും നാം ഒഴിപ്പിച്ചൊഴിവാക്കിയ പാവപ്പെട്ടവരാണവര്‍. അവരെ കേള്‍ക്കാതെയായിരുന്നു, എക്കാലവും നമ്മുടെ വലിയ വായിലെ വികസന വര്‍ത്തമാനങ്ങള്‍! മൂലമ്പള്ളിയില്‍നിന്നും ചെങ്ങറയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പെരുവഴിയില്‍ ത്തന്നെയാണ്. ജനങ്ങളോടുള്ള വെല്ലുവിളിയെ വികസനമെന്ന് വിളിക്കരുത്.

ആസൂത്രണത്തെ ജനകീയമാക്കിയ പാരമ്പര്യമുള്ള പാര്‍ട്ടിയിപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമാകാത്ത വികസന പരിപാടികളെ വികസിപ്പിക്കുന്ന തിരക്കിലാണ്. തിരക്കൊഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍, പാര്‍ട്ടിയുണ്ടാകും, പുറകില്‍ ജനങ്ങളുണ്ടാകുമോ…?