വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചെന്ന് ആരോപിച്ച മന്ത്രി അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും പറഞ്ഞു. താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും തന്റെ പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. ലീഗ് ജയിച്ചത് വർഗീയ ശക്തികളുടെ വോട്ടുകൾ കൊണ്ടാണോ എന്ന ചോദ്യത്തിനായിരുന്നു സജി ചെറിയാൻ ക്ഷുഭിതനായാണ് പ്രതികരിച്ചത്.
മുസ്ലിം മേഖലയിൽ ലീഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നുവെന്നും ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്.
കോൺഗ്രസിന് 2 സീറ്റ് ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞിട്ടുള്ളുവെന്നും ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്ന് മാത്രമേ താൻ ആഗ്രഹിച്ചുള്ളൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പം ആണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.







