പ്രതിഷേധം സമാധാനപരമായിരുന്നു, കേസുമായി സഹകരിച്ച് മുന്നോട്ട് പോകും: കെ.എസ് ശബരീനാഥന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ നടത്തിയ പ്രതിഷേധം സമാധാനപരമായിരുന്നെന്ന് മുന്‍ എംഎല്‍എ കെ. എസ് ശബരിനാഥന്‍. പ്രതിഷേധത്തെ ആരും കലാപമാക്കാന്‍ ശ്രമിക്കേണ്ടെന്നും കേസുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം വിമാനത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശബരിനാഥിന് പൊലീസ് നോട്ടീസ് നല്‍കി. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരീനാഥന്‍ ആണെന്ന് വവരം ലഭിച്ചിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.

വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച വാട്‌സാപ്പ് സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസയച്ചത്. വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ചത്തേക്ക് വിമാനയാത്രക്ക് വിലക്കേര്‍പ്പെടുത്തി. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. ഇതേ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.

Read more

പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പിണറായി വിജയന്റെ യാത്രയിലാണ് പ്രതിഷേധം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവരാണ് പ്രതിഷേധിച്ചത്.